ന്യൂഡൽഹി: നീറ്റ് പരീക്ഷാക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന സി.ജെ.പി പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഒരു ലക്ഷത്തിലധികം ചെലവാക്കിയാണ് സമരപ്പന്തലിലെത്തിയതെന്ന് യുവാവ്. ആസ്‌ട്രേലിയയിൽനിന്ന് വരാൻ വിമാനടിക്കറ്റിനായി മാത്രം ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഇയാൾ ഡൽഹിയിലെത്തിയത്. കണ്ടന്റ് ക്രിയേറ്ററായ സാർഥക് ഗോസ്വാമി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് യുവാവ് വിവരങ്ങൾ പറയുന്ന വിഡിയോ പുറത്തുവന്നിരിക്കുന്നത്.
താൻ വിദേശത്തുനിന്നാണ് എത്തിയതെന്ന് തെളിയിക്കുന്നതിനായി യുവാവ് തന്റെ ഓസ്‌ട്രേലിയൻ ഐഡന്റിറ്റി കാർഡും വിഡിയോയിൽ പ്രദർശിപ്പിച്ചു. ഇത്രയും തുക ചെലവഴിച്ച് സമരത്തിൽ പങ്കെടുക്കാനുണ്ടായ കാരണത്തെക്കുറിച്ച് സാർഥക് ചോദിക്കുമ്പോൾ യുവാവ് പറയുന്ന മറുപടി ചിന്തിപ്പിക്കുന്നതാണ്.
‘‘ഞാനൊരു ബി.ടെക് ബിരുദധാരിയാണ്. ഞാൻ നീറ്റ് പരീക്ഷ എഴുതിയ ആളല്ല. പരീക്ഷാ ക്രമക്കേടുകൾ വ്യക്തിപരമായി എന്നെ ബാധിച്ചിട്ടില്ല. എങ്കിലും ഇത്രയും കാശുമുടക്കി ഈ സമരത്തിൽ ഏതുവിധേനയും പങ്കെടുക്കാൻ തീരുമാനിച്ചതിന് പിന്നിൽ എനിക്ക് വ്യക്തമായ കാരണമുണ്ട്. സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് ഐക്യം പ്രഖ്യാപിക്കുന്നതിനു പുറമേ, സർക്കാറിന്റെ വർധിച്ചുവരുന്ന ഏകാധിപത്യപരമായ നിലപാടുകളിൽ പ്രതിഷേധിച്ചാണ് എത്തിയത്. ഈ സർക്കാർ ആരുടെയും വാക്കുകൾ കേൾക്കാൻ തയാറാകുന്നില്ല. കഴിഞ്ഞ 20 ദിവസമായി ഒരാൾ നിരാഹാര സമരം കിടന്നിട്ടും അധികാരികൾ ചർച്ചയ്ക്ക് പോലും തയാറായിട്ടില്ല’’ -യുവാവ് വിഡിയോയിൽ വ്യക്തമാക്കി.
യുവാവിന്റെ വിഡിയോ ഇതിനകംതന്നെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സമരത്തിനായി നടത്തിയ യുവാവിന്റെ പ്രയത്നത്തെ പ്രകീർത്തിച്ചും എല്ലാ വിധ പിന്തുണയും അറിയിച്ച് നിരവധി പേർ സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായങ്ങൾ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.