ന്യൂഡൽഹി: പരിസ്ഥിതി സംരക്ഷണവും വികസനവും സന്തുലിതമായി കൊണ്ടുപോകണമെന്നു പറഞ്ഞു കൊണ്ട് ഡൽഹിയിലെ വികസന പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത് തടഞ്ഞ് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ബി. ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം ഉൾപ്പെടെയുള്ള പരിസ്ഥിതി പ്രശ്നങ്ങൾ നിയന്ത്രിക്കാൻ കേന്ദ്ര ഗവൺമെന്‍റ് കാര്യക്ഷമമായി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കണമെന്നും കോടതി പറഞ്ഞു. ഡൽഹിയിൽ വർധിച്ചു വരുന്ന വായു മലിനീകരണ തോത് പരിഹരിക്കുന്നതിനായി നവംബർ 19നകം പദ്ധതി ആവിഷ്കരിക്കാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു.
ഡൽഹിയിലെ ലക്ഷക്കണക്കിനു കുടുംബങ്ങളുടെ ഉപജീവന മാർഗമാണ് നിർമാണവും അനുബന്ധ പ്രവർത്തനങ്ങളും. അതുകൊണ്ടു തന്നെ പെട്ടെന്നുള്ള ഈ സമ്പൂർണ നിരോധനം ഗുരുതരമായ സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ബെഞ്ച് പറഞ്ഞു. മലിനീകരണത്തിന്‍റെ തോതനുസരിച്ച് ക്രമേണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്‍റെ (ഗ്രാപ്പ്) നടത്തിപ്പും കോടതി സ്ഥിതീകരിച്ചു. വികസിത രാജ്യങ്ങളിൽ പിന്തുടരുന്ന മലിനീകരണ മാനദണ്ഡങ്ങൾ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ നടപ്പാക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.