മുംബൈ: ടെലിവിഷൻ നടിയുടെ അമ്മയുടെമേൽ സൈക്കിളിടിച്ച സംഭവത്തിൽ ഒമ്പതുകാരനെതിരെ കേസ്. സിമ്രാൻ സച്ച്ദേവയുടെ പരാതിയിലാണ് നടപടി. മുംബൈയിലെ വാൻറായി പൊലീസാണ് കേസെടുത്തത്.
മാർച്ച് 27ന് ഗോർഗോൺ ഈസ്റ്റിലെ ലോധ ഫിറേൻസയിൽ വൈകുന്നേരം നടക്കുന്നതിനിടെയാണ് നടിയുടെ അമ്മയെ സൈക്കിളിടിച്ചത്. ഒമ്പതുകാരൻ സഞ്ചരിച്ച സൈക്കിൾ സിമ്രാന്റെ അമ്മയുടെ ദേഹത്ത് മുട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇവർ വീഴുകയും തുടർന്ന് ശസ്ത്രക്രിയ ആവശ്യമായി വരികയും ചെയ്തു. പിന്നീട് നടി ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകി.
എന്നാൽ, പരാതിയിൽ കേസെടുക്കാൻ സ്ഥലത്തെ എസ്.ഐയായ താനാജി പാട്ടീൽ തയാറായിരുന്നില്ല. പിന്നീട് എ.സി.പിയുടെ നിർദേശപ്രകാരം കുട്ടിക്കെതിരെ കേസെടുക്കുകയായിരുന്നു. കുട്ടിക്കെതിരെ കേസെടുക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും രക്ഷിതാക്കൾക്കെതിരെയായിരുന്നു പരാതി എന്നുമാണ് ഇതുമായി ബന്ധപ്പെട്ട് നടി വിശദീകരിക്കുന്നത്. ഒന്നരമാസം തന്റെ അമ്മ സൈക്കിളിടിച്ചത് മൂലം വിശ്രമത്തിലായിരുന്നു. സംഭവത്തിൽ മാപ്പപേക്ഷിച്ച് കുട്ടിയുടെ രക്ഷിതാക്കൾ വാട്സാപ്പ് സന്ദേശം അയക്കുക മാത്രമാണ് ചെയ്തത്. തെറ്റ് സമ്മതിക്കാൻ അവർ തയാറായില്ലെന്നും നടി ആരോപിക്കുന്നു.
കുട്ടിയുടെ രക്ഷിതാക്കളോട് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും നടി തേടിയിട്ടുണ്ട്. പരാതിയിൽ കേസെടുത്തതിന് പിന്നാലെ കുട്ടിയുടെ അമ്മ ശിശുക്ഷേമസമിതിയുടെ സഹായവും തേടിയിട്ടുണ്ട്. അതേസമയം, ഇതൊരു ആക്സിഡന്റാണെന്ന് ബോധ്യപ്പെട്ടാൽ ഉടൻ കേസ് അവസാനിപ്പിക്കുമെന്നാണ് സംഭവം വിവാദമായതിന് പിന്നാലെ പൊലീസിന്റെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.