ന്യൂഡൽഹി: കോവിഡ് ബാധമൂലം മരിക്കാനുള്ള സാധ്യത ഇന്ത്യയിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിൽ. കോവിഡ് രൂക്ഷമായി നാശം വിതക്കുന്ന അമേരിക്കയിലും ഇറ്റലിയിലും ബ്രസീലിലും കൂടുതൽ രോഗം ബാധിച്ചത് പുരുഷന്മാർക്കായിരുന്നു. മരിച്ചവരിലും കൂടുതൽ പുരുഷന്മാർ. ലോകത്തിലെ മറ്റു പ്രദേശങ്ങളുമായി തട്ടിച്ചുനോക്കുേമ്പാൾ തികച്ചും വിപരീതമാണ് ഇന്ത്യയിലെ ഫലം. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച് മരിക്കുന്നത് സ്ത്രീകളാണ്.
മേയ് 20 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഹാർവാർഡ് സർവകലാശാലയിലെ പഠനം. മേയ് 20 വരെ 1,10,000 കോവിഡ് കേസുകളും 3433 മരണവുമായിരുന്നു ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. 3.1 ശതമാനമായിരുന്നു മേയ് 20 വരെയുള്ള മരണനിരക്ക്. ഈ കണക്കുപ്രകാരം ഇന്ത്യയിൽ കോവിഡ് ബാധിതരിൽ സ്ത്രീകളുടെ മരണനിരക്ക് 3.3 ശതമാനമാണ്. പുരുഷന്മാരിലാകട്ടെ 2.9 ശതമാനവും. 40നും 49നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിലെ മരണനിരക്ക് 2.1 ശതമാനമാണ്. സ്ത്രീകളിൽ 3.2 ശതമാനവും. 5-19 വയസിനിടയിൽ പെൺകുട്ടികൾ മാത്രമാണ് ഇന്ത്യയിൽ കോവിഡ് മരിച്ചത്.
ജോൺ ഹോപ്കിൻസ് ബ്ലൂംബർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ശാസ്ത്രജ്ഞനായ സബ്ര ക്ലേൻ നടത്തിയ പഠനത്തിൽ കൊറോണ വൈറസ് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുക പുരുഷന്മാരിലാണെന്നായിരുന്നു. കോവിഡ് പടർന്നുപിടിച്ചപ്പോൾ മുതൽ നടത്തിയ മറ്റു പഠനങ്ങളിലും സ്ത്രീകളെക്കാൾ കൂടുതൽ രോഗസാധ്യതയും മരണനിരക്കും പുരുഷന്മാരിലായിരുന്നുവെന്നാണ് കണ്ടെത്തൽ.
പുരുഷന്മാരിൽ മരണനിരക്ക് കൂടുന്നതിന് പ്രധാന കാരണം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലമാണെന്നും സ്ത്രീകളിൽ ഇത്തരത്തിലുള്ള മറ്റു അസുഖങ്ങൾ കുറവാണെന്നും പറയുന്നു. പുകവലിയും പുരുഷന്മാരുടെ മരണസാധ്യത ഉയർത്തുന്നു. മറ്റൊരു പഠന പ്രകാരം പുരുഷന്മാർ സ്ത്രീകളെ അപേക്ഷിച്ച് കൈകഴുകാൻ മടിക്കുന്നതായും പറയുന്നു. മറ്റു രാജ്യങ്ങളിൽ പുരുഷന്മാർക്ക് കോവിഡ് കൂടുതൽ ബാധിക്കാനുള്ള കാരണങ്ങളിൽ ഇവയും ഉൾപെടുന്നുവെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
എന്നാൽ, ഇന്ത്യയിലേക്കെത്തുേമ്പാൾ സ്ത്രീകളിലെ രോഗപ്രതിരോധ ശേഷിയാണ് പ്രധാന വില്ലനാകുന്നത്. സ്ത്രീകളുടെ സ്വയം ചികിത്സയും ആശുപത്രിയിൽ പോകാനുള്ള മടിയും ഇതിന് കാരണമാകുന്നു. ഇന്ത്യയിലെ കോവിഡ് പരിശോധനയിൽ ലിംഗ വ്യത്യാസം നിലനിൽക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും പഠനത്തിൽ നേതൃത്വം നൽകിയ മറ്റു ശാസ്ത്രജ്ഞർ പറയുന്നു. പുരുഷൻമാർക്കും സ്ത്രീകൾക്കും തുല്യമായി കോവിഡ് പരിശോധന നടക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും അവർ പറയുന്നു. കോവിഡ് ബാധിച്ച് കൂടുതൽ സ്ത്രീകൾ മരിക്കുന്നതിൽ എത്രത്തോളം ജൈവീക -സാമൂഹിക ഘടകങ്ങൾ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അറിയില്ലെന്നും ഇന്ത്യൻ സാമൂഹിക അന്തരീക്ഷത്തിൽ ലിംഗഭേദം നിർണായക ഘടകമാണെന്നും ശാസ്ത്രജ്ഞരിൽ ഒരാളായ എസ്.വി. സുബ്രമണ്യൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.