ന്യൂഡൽഹി: പ്രശസ്തിയുടെ കൊടുമുടി കണ്ട പത്രാധിപരുടെ പതനം. കേന്ദ്രമന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കുന്ന എം.ജെ. അക്ബറിന് നഷ്ടം കേവലം മന്ത്രിപദം മാത്രമല്ല, ഒരു ജീവിതംകൊണ്ട് പടുത്തുയർത്തിയ പത്രപ്രവർത്തക ലോകത്തെ പെരുമകൂടിയാണ്.എം.ജെ. അക്ബറിനെതിരെ ലൈംഗികാപവാദങ്ങൾ നേരേത്തതന്നെ പ്രചരിച്ചിരുന്നതാണ്. എന്നാൽ, അതികായനായ പത്രാധിപർക്കെതിരെ വ്യക്തമായ ആരോപണമുയർത്തി രംഗത്തുവരാൻ വനിതാ സഹപ്രവർത്തകർ ആരും തയാറായിരുന്നില്ല. ആകസ്മികമായി വന്ന ‘മീ ടൂ’ വെളിപ്പെടുത്തലുകളിൽ പക്ഷേ, വിഗ്രഹം വീണുടയുകതന്നെ ചെയ്തു.
അതാകെട്ട, പത്രപ്രവർത്തനത്തിെൻറ ലോകം വിട്ട് ബി.ജെ.പിയിലേക്കും കേന്ദ്രമന്ത്രിപദത്തിലേക്കും അക്ബർ വേഷപ്പകർച്ച നടത്തി വർഷങ്ങൾക്കുശേഷവുമാണ്. ദി ഏഷ്യൻ ഏജ് പത്രത്തിൽ ഒന്നിച്ചുപ്രവർത്തിച്ച പ്രിയ രമണിയാണ് അക്ബറിെൻറ ലൈംഗികപീഡനത്തിനെതിരെ ആദ്യം രംഗത്തുവന്നത്. വെളിപ്പെടുത്തലുകൾ ഒന്നിനു പിറകെ ഒന്നായി വന്നേപ്പാൾ, ഇരകളുടെ എണ്ണം ചുരുങ്ങിയത് 16 ആയി വളർന്നു.
1971ൽ ടൈംസ് ഒാഫ് ഇന്ത്യയിൽ ട്രെയിനിയായി പത്രപ്രവർത്തന ലോകത്തേക്ക് ചുവടുവെച്ച എം.ജെ. അക്ബർ ഇലസ്ട്രേറ്റഡ് വീക്ക്ലി, ഇന്ത്യാ ടുഡേ, ഹെഡ്ലൈൻസ് ടുഡേ, ദ ടെലിഗ്രാഫ്, ദി ഏഷ്യൻ ഏജ്, ഡക്കാൺ ക്രോണിക്ക്ൾ തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതിയെ നയിച്ചിട്ടുണ്ട്. ടൈംസ് ഒാഫ് ഇന്ത്യയിൽ അക്ബറിെൻറ സഹപ്രവർത്തകയായിരുന്ന കോട്ടയം സ്വദേശിനിയാണ് ഭാര്യ.
നിലപാടുകളിൽ മലക്കംമറിച്ചിൽ നടത്തിയാണ് കോൺഗ്രസ് കൂടാരത്തിൽനിന്ന് കാവിരാഷ്ട്രീയത്തിൽ എത്തിയത്. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിെൻറ ജീവചരിത്രം എഴുതിയ കോൺഗ്രസ് സഹയാത്രികനും നെഹ്റുകുടുംബത്തിെൻറ അടുത്ത സുഹൃത്തുമായിരുന്നു അക്ബർ. 1989ൽ ബിഹാറിലെ കിഷൻഗഞ്ചിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് എം.പിയുമായിട്ടുണ്ട്.
2014ലാണ് ബി.ജെ.പിയിൽ ചേർന്നത്. 2016 ജൂലൈ അഞ്ചിനു കേന്ദ്രമന്ത്രിയാക്കി അക്ബറിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിബദ്ധത കാട്ടി. പത്രപ്രവർത്തനത്തിലെ തിളക്കം മന്ത്രിപദത്തിൽ കാഴ്ചവെക്കാനൊന്നും 67കാരനായ അക്ബറിന് കഴിഞ്ഞിരുന്നില്ല. ‘മീ ടൂ’ വെളിപ്പെടുത്തലിനെ മാനനഷ്ടക്കേസ് കാണിച്ച് ഭീഷണിപ്പെടുത്തുന്ന അക്ബറിനെ നേരിടാൻ പ്രിയ രമണിക്കുവേണ്ടി 20 വനിതാ മാധ്യമപ്രവർത്തകർ കോടതിയിൽ പോകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അക്ബർ ഫയൽ ചെയ്ത കേസിൽ അദ്ദേഹത്തിനെതിരെ പട്യാല ഹൗസ് കോടതിയിൽ പോയി മൊഴി കൊടുക്കുമെന്നാണ് സംയുക്ത പ്രസ്താവനയിൽ മാധ്യമപ്രവർത്തകർ വ്യക്തമാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.