ന്യൂഡൽഹി: ബുധനാഴ്ച രാവിലെ ഡൽഹിയിലെ മാളവ്യ നഗറിലുള്ള 'ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ്' കേന്ദ്രത്തിൽ തീപിടിത്തമുണ്ടായപ്പോൾ തീയിൽപ്പെട്ടവരെ രക്ഷിക്കാൻ ഒരു പ്രാദേശിക മെത്ത വ്യാപാരി ത്യജിച്ചത് തന്റെ ഏകദേശം രണ്ട് ലക്ഷം രൂപയുടെ മെത്തകളാണ്.തീയിൽ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടുന്നവർക്ക് സുരക്ഷാ വലയം തീർക്കാനാണ് മെത്തകൾ ഉപയോഗിച്ചത്.
ഹൗസ് റാണിയിലെ 'ഫ്‌ളൂറിഷ് സ്റ്റേ' ബി ആൻഡ് ബിയിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ 12 വിദേശികളടക്കം 21 പേരാണ് മരിച്ചത്. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി എത്തിയവരോ കൂട്ടിരിപ്പുകാരോ ആയിരുന്നു മരിച്ചവരിൽ ഭൂരിഭാഗവും. തീപിടിത്തം ഉണ്ടായപ്പോൾ കാഴ്ചക്കാരായി നിന്ന് മൊബൈലിൽ പകർത്തുന്നതിന് പകരം, റിയാസുദ്ദീൻ മൻസൂരിയും ജീവനക്കാരും ചേർന്ന് കെട്ടിടത്തിന് പുറത്ത് ഡസൻ കണക്കിന് പുതപ്പുകളും മെത്തകളും വിരിച്ച് ചാടി രക്ഷപ്പെടാൻ ശ്രമിച്ചവർക്കായി സംരക്ഷണം ഒരുക്കുകയായിരുന്നു.
തീ അണക്കാൻ ഫയർഫോഴ്സ് എത്തുന്നതിന് മുമ്പ് തന്നെ മെത്തകൾ വിരിച്ച് എട്ട് പേരുടെ ജീവൻ രക്ഷിക്കാൻ മൻസൂരിക്ക് കഴിഞ്ഞു. രക്ഷാപ്രവർത്തനത്തിനിടെ മൻസൂരിക്കും മതനും പരിക്കേറ്റു. കഴിഞ്ഞ നാല് പതിറ്റാണ്ടായി ബി ആൻഡ് ബിക്ക് പുറത്ത് മെത്തക്കട നടത്തിവരികയാണ് റിയാസുദ്ദീൻ മൻസൂരി.
"രാവിലെ 8:30-ഓടെ അയൽവാസി തീപിടിത്തത്തെക്കുറിച്ച് അറിയിച്ചപ്പോൾ തന്നെ ഞാൻ സ്ഥലത്തെത്തി. താഴത്തെ നിലയിൽ തീ പടർന്നിരുന്നു. ആർക്കും അകത്തേക്ക് കയറാനോ പുറത്തിറങ്ങാനോ കഴിയാത്ത അവസ്ഥ. മുകളിലത്തെ നിലയിലുള്ളവർ നിലവിളിക്കുകയായിരുന്നു. ഞാൻ ഉടൻ തന്നെ കടയിൽ നിന്ന് 25 ഓളം പുതപ്പുകളും മെത്തകളും പുറത്തെടുത്ത് കെട്ടിടത്തിന് താഴെ വിരിച്ചു." മൻസൂരിയുടെ മകൻ അർമാൻ പറഞ്ഞു:
തനിക്ക് ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് മൻസൂരി പറഞ്ഞു. മൃതദേഹങ്ങളും പരിക്കേറ്റവരെയും പുറത്തെടുക്കാൻ ഇവർ ബെഡ്ഷീറ്റുകളും നൽകിയിരുന്നു. തീ കൃത്യസമയത്ത് നിയന്ത്രിക്കാനായില്ലെങ്കിൽ അത് തന്റെ കടയെയും ബാധിക്കുമായിരുന്നുവെന്ന് അർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.