ചെന്നൈ: അണ്ണാ ഡി.എം.കെ തലപ്പത്തേക്ക് ശശികല എത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ പാർട്ടിയിൽനിന്നും സർക്കാരിൽനിന്നും അകന്നുനിൽക്കാൻ ബന്ധുക്കൾക്ക് ജയലളിതയുടെ തോഴി ശശികല മുന്നറിയിപ്പ് നൽകി. സഹോദരങ്ങൾ, അന്തരവന്മാർ തുടങ്ങിയ അടുത്ത ബന്ധുക്കൾക്കാണ് ബുധനാഴ്ച ശശികല നിർദേശം നൽകിയതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു.
മന്ത്രിമാരോടും പ്രവർത്തകരോടും ബന്ധുക്കളുടെ നിർദേശങ്ങൾ അനുസരിക്കരുതെന്ന് ശശികല ആവശ്യപ്പെട്ടിട്ടുണ്ട്. ജയലളിതയുടെ വീടായ പോയസ് ഗാർഡനിലാണ് ശശികല ഇപ്പോൾ താമസിക്കുന്നത്. ബന്ധുക്കളെയെല്ലാം പോയസ് ഗാർഡനിൽ നിന്ന് പറഞ്ഞയക്കുമെന്നും സഹോദരഭാര്യ ഇളവരശി മാത്രം ഇവിടെ തുടരുമെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം ബന്ധുക്കളെ അകമഴിഞ്ഞ് സഹായിക്കുന്നു എന്ന തനിക്കെതിരായ എക്കാലത്തെയും ആരോപണത്തിന് തടയിടാനും പ്രതിഛായ ഉയർത്താനുമാണ് ശശികല ലക്ഷ്യമിടുന്നതെന്ന് ആരോപണമുയർന്നിട്ടുണ്ട്. 2011ൽ ശശികലയെയും ബന്ധുക്കളെയും ജയലളിത പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു. പിന്നീട് ശശികല മാത്രം തിരിച്ചെത്തിയെങ്കിലും ബന്ധുക്കളെ അടുപ്പിക്കാൻ ജയലളിത തയാറായില്ല. എന്നാൽ ജയലളിത അകറ്റിനിർത്തിയ ശശികലയുടെ ബന്ധുക്കൾ മരണശേഷമുള്ള കർമങ്ങളിലടക്കം പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.