അണഞ്ഞിട്ടില്ല ഇൗ വീടിെൻറ വിളക്ക്- ശ്രീനിവാസ മൂർത്തിയുടെ പുതിയ വീട്ടിലുണ്ട് 'മരിച്ചുപോയ ഭാര്യ'

ബംഗളൂരു: കർണാടക കൊപ്പാളിലെ വ്യവസായിയായ ശ്രീനിവാസ മൂർത്തിയുടെ പുതിയ വീടിെൻറ ഗൃഹപ്രവേശനത്തിന് എത്തിയ ബന്ധുക്കൾ ആദ്യമൊന്ന് ഞെട്ടി. മൂന്നുവർഷം മുമ്പ് മരിച്ചുപോയ ശ്രീനിവാസയുടെ ഭാര്യ മാധവി അതാ ചിരിച്ചുകൊണ്ട് സ്വീകരണമുറിയിൽ. പട്ടുസാരിയും ആഭരണങ്ങളുമണിഞ്ഞ് പ്രൗഢിയോടെ പുഞ്ചിരിച്ചുകൊണ്ട് സോഫയിലിരിക്കുന്നു അവർ. തൊട്ടരികിൽ ശ്രീനിവാസയും രണ്ട് പെൺമക്കളും.

കാര്യമറിഞ്ഞപ്പോൾ ഞെട്ടൽ അത്ഭുതത്തിന് വഴിമാറി കൊടുത്തു. മാധവിയുടെ ജീവൻ തുടിക്കുന്ന മെഴുകുപ്രതിമയായിരുന്നു അത്. ഭാര്യയുടെ ആഗ്രഹപ്രകാരം പണിത വീട്ടിൽ പ്രിയതമയുടെ സാന്നിധ്യം എന്നെന്നും നിലനിൽക്കാൻ ശ്രീനിവാസ കണ്ടെത്തിയ വഴിയായിരുന്നു ഇത്. ഭാര്യയെ അത്രമേൽ സ്നേഹിച്ചിരുന്ന അയാൾ ഇതല്ലാതെ മറ്റെന്ത് ചെയ്യാൻ.

ഇൗമാസം എട്ടിനായിരുന്നു പുതിയ വീടിെൻറ പാലുകാച്ചൽ. വലിയൊരു വീട് പണിയണമെന്നത് മാധവിയുടെ വലിയ ആഗ്രഹമായിരുന്നു. അത് പൂർത്തീകരിക്കാൻ രണ്ട് കൊല്ലം മുമ്പാണ് വീടുപണി ആരംഭിച്ചത്. ഇരുപത്തിയഞ്ചോളം ആര്‍കിടെക്ടുമാരെ കണ്ട് ഭാര്യയുടെ ഓര്‍മക്കായി എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ശ്രീനിവാസക്ക് സംതൃപ്തിക്ക് നല്‍കുന്ന ആശയമൊന്നും കിട്ടിയില്ല. ഒടുവിൽ രങ്കണ്ണനവർ എന്ന ആര്‍ക്കിടെക്റ്റ് ആണ് പുതിയ വീട്ടിലെ ലിവിങ് റൂമില്‍ ഭാര്യയുടെ ഒരു പ്രതിമ വച്ചാലോ എന്ന ആശയം മുന്നോട്ടുെവച്ചത്.

തുടർന്ന് ബംഗളൂരുവിലെ പ്രമുഖ കളിപ്പാട്ട നിര്‍മാതാക്കളായ ഗോംബെ മാനെയുമായി ബന്ധപ്പെട്ടാണ് പ്രതിമ നിർമാണത്തിനുള്ള ശ്രമങ്ങൾ തുടങ്ങിയത്. മാധവിയുടെ വിവിധ ഫോേട്ടാകൾ കണ്ട് ഒരു കൊല്ലമെടുത്താണ് ശ്രീധർ മൂർത്തി എന്ന കലാകാരൻ പ്രതിമ നിർമാണം പൂർത്തിയാക്കിയത്.

മൂന്ന് വര്‍ഷം മുമ്പ് ജൂലൈയിൽ രണ്ട് പെണ്‍മക്കള്‍ക്കൊപ്പം തിരുപ്പതിയിലേക്ക് പോകുമ്പോഴുണ്ടായ അപകടത്തിലാണ് മാധവി മരിച്ചത്. കോലാര്‍ ഹൈവേയില്‍ െവച്ച് അമിത വേഗത്തില്‍ വന്ന ട്രക്ക് കാറിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മാധവി മരിച്ചു. പെണ്‍മക്കള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും മാധവിയുടെ വിയോഗം കുടുംബത്തെ ആകെ തകര്‍ത്തു.

'അവളുെട ആഗ്രഹമായിരുന്നു ഈ വീട്. അവളില്ലാതെ ഞങ്ങൾക്കിടവിടെ താമസിക്കുക പ്രയാസമാണ്. ഞങ്ങൾക്കൊപ്പം അവളില്ലെങ്കിലും ഇൗ പ്രതിമ എന്നും അവളുടെ സാന്നിധ്യം ഇവിടെ ഉറപ്പാക്കും. ഇതിനടുത്തിരിക്കുമ്പോൾ ഭാര്യക്കൊപ്പം ഇരിക്കുന്നതായാണ് എനിക്ക് അനുഭവപ്പെടുന്നത്. അതിനാൽ അവൾ എപ്പോഴും കൂടെയുണ്ടെന്ന തോന്നലുണ്ട്'- ശ്രീനിവാസ മൂര്‍ത്തി പറയുന്നു. ശ്രീനിവാസക്ക് ഭാര്യയോടുള്ള സ്നേഹം സമൂഹ മാധ്യമങ്ങളിലും വൈറലായി.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.