അസം ബി.ജെ.പിയുടെ ‘പോയന്റ് ബ്ലാങ്ക് ഷോട്ട്’ വിഡിയോയുടെ ഉന്നം ന്യൂനപക്ഷങ്ങൾ -കോ​ൺഗ്രസ്

ന്യൂഡൽഹി: അസം ബി.ജെ.പിയുടെ പോയന്റ് ബ്ലാങ്ക് ഷോട്ട് വിഡിയോയിൽ ആഞ്ഞടിച്ച കോൺഗ്രസ്. ഭരണകക്ഷിയുടെ അസം യൂനിറ്റിന്റെ ‘എക്സ്’ ഹാൻഡിൽ പോസ്റ്റ് ചെയ്ത  വിഡിയോയിൽ ജുഡീഷ്യറി നടപടിയെടുക്കണമെന്നും കോ​ൺഗ്രസ് ആവശ്യപ്പെട്ടു.

‘ഇത് ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള പോയിന്റ്-ബ്ലാങ്ക് കൊലപാതകം’ കാണിക്കുന്നുവെന്നും ജുഡീഷ്യറി ഈ വിഷയത്തിൽ യാതൊരു ദാക്ഷിണ്യവുമില്ലാതെ പ്രവർത്തിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

നിലവിൽ എടുത്തുമാറ്റിയ വിഡിയോയിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ റൈഫിൾ ഉപയോഗിച്ച് രണ്ടു പേർക്ക് നേരെ ഉന്നംപിടിക്കുകയും വെടിയുതിർക്കുകയും ചെയ്യുന്നതായി കാണിച്ചിരുന്നു. അതിൽ ഒരാൾ തലയിൽ തൊപ്പി ധരിച്ചും മറ്റൊരാൾ താടി വെച്ചുമായിരുന്നു. കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഈ വിഷയത്തിൽ ബി.ജെ.പിയെ നിശിതമായി വിമർശിച്ചു.  

ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള ​വെടി​വെപ്പു കാണിക്കുന്ന ഒരു വിഡിയോ ബി.ജെ.പിയുടെ ഔദ്യോഗിക ഹാൻഡിലാണ് പോസ്റ്റ് ചെയ്തത്. ഇത് വംശഹത്യക്കുള്ള ആഹ്വാനമല്ലാതെ മറ്റൊന്നുമല്ല. ഈ ഫാസിസ്റ്റ് ഭരണകൂടം പതിറ്റാണ്ടുകളായി മനസ്സിൽ സൂക്ഷിക്കുന്ന ഒരു സ്വപ്നം ആണെന്നും വേണുഗോപാൽ ‘എക്‌സി’ൽ പറഞ്ഞു.

ഇത് ഒരു ട്രോൾ ഉള്ളടക്കമായി അവഗണിക്കേണ്ട ഒരു നിരുപദ്രവകരമായ വിഡിയോയല്ല. മറിച്ച് ഉന്നതങ്ങളിൽനിന്നു തന്നെ വിഷം പടർത്തുന്നതിനാൽ ഇതിന് അനന്തരഫലങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി ഇതിനെ അപലപിക്കുമെന്നോ അതിനെതിരെ നടപടിയെടുക്കുമെന്നോ പ്രതീക്ഷയില്ല. പക്ഷേ, ജുഡീഷ്യറി നടപടിയെടുക്കണം. ഈ കേസിൽ ഒരു വിട്ടുവീഴ്ചയും കാണിക്കരുത് -വേണുഗോപാൽ പറഞ്ഞു.

നരേന്ദ്ര മോദി നിങ്ങൾ ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്നതിനെക്കുറിച്ച് സംസാരിക്കുന്നു. പക്ഷേ, നിങ്ങളുടെ പ്രിയപ്പെട്ട പുരുഷൻ ഹിമന്ത ബിശ്വ ശർമ്മ മുസ്‍ലിംകളെ വെടിവച്ചുകൊല്ലുന്ന ഒരു വിഡിയോ നിർമിച്ച് അത് ബി.ജെ.പി അസമിന്റെ ഔദ്യോഗിക ഹാൻഡിൽ നിന്ന് പോസ്റ്റ് ചെയ്തുവെന്ന് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് എക്സിലെ പോസ്റ്റിൽ പറഞ്ഞു. ഇത് ഇന്ത്യൻ ഭരണഘടനക്കെക്കെതിരായ ആക്രമണമാണ്. ഇന്ത്യൻ സുപ്രീംകോടതി നിശബ്ദ കാഴ്ചക്കാരനായി പെരുമാറുന്നത് എന്നെ ഞെട്ടിച്ചു. കോടതിയുടെ നിശബ്ദതയും സ്വമേധയാ നടപടിയെടുക്കാത്തതും അതിന്റെ പങ്ക് ചോദ്യം ചെയ്യുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. 

ശിവസേന (യു.ബി.ടി) എം.പി പ്രിയങ്ക ചതുർവേദിയും ബി.ജെ.പിയെ വിമർശിച്ചു. ബി.ജെ.പി അസം പ്രദേശ് എക്സ് ഹാൻഡിൽ ‘പോയിന്റ് ബ്ലാങ്ക് ഷോട്ട്’ എന്ന തലക്കെട്ടിൽ ഏറ്റവും കൂടുതൽ വിദ്വേഷം ജനിപ്പിക്കുന്നതും ലക്ഷ്യം വെച്ചുള്ളതുമായ വിഡിയോകളിൽ ഒന്ന് പോസ്റ്റ് ചെയ്തു. പ്രതിഷേധത്തെ തുടർന്ന് പോസ്റ്റ് ഇല്ലാതാക്കി. പക്ഷേ, അത് നിരവധി ആളുകൾക്ക് ഡൗൺലോഡ് ചെയ്ത് കൂടുതൽ പ്രചരിപ്പിക്കാൻ കഴിയുന്നത്ര സമയമുണ്ടായിരുന്നുവെന്ന് ചതുർവേദി പറഞ്ഞു.  

ലജ്ജയില്ലാതെ, ഈ ഏറ്റവും നീചമായ വെറുപ്പും രാഷ്ട്രീയ ലക്ഷ്യവും തെരഞ്ഞെടുപ്പ് കമീഷൻ അവഗണിക്കും. അത് ബി.ജെ.പിയുടെ മുന്നിൽ പല്ലില്ലാത്തതും ഉപയോഗശൂന്യവുമാണെന്നും അവർ കൂട്ടിച്ചേർത്തു. 

Tags:    
News Summary - BJPs pointblank shot video targeting minorities says Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.