ന്യൂഡൽഹി: എൻജിൻ തകരാർ കണ്ടെത്തിയതിനെ തുടർന്ന് 161 യാത്രക്കാരുമായി സഞ്ചരിച്ച ഇൻഡിഗോ വിമാനത്തിന് ഡൽഹി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്. ഇതേ തുടർന്ന് വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചതായും വിമാനത്തിന് മറ്റു നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും അഗ്നിശമന സേന അറിയിച്ചു.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന ബോയിങ് 737 വിമാനമാണ് അടിയന്തമായി നിലത്തിറക്കിയത്. രാവിലെ 10.53നാണ് അടിയന്തര ലാൻഡിങ്ങിനെക്കുറിച്ച് വിവരം ലഭിച്ചതെന്നും ഉടൻതന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയതായും അഗ്നിശമന സേന അറിയിച്ചു.
തുർക്കിയിലെ കൊറെൻഡൺ എയർലൈൻസിൽ നിന്ന് വാടകക്ക് എടുത്ത ബോയിങ് 737-800 വിമാനം ഉപയോഗിച്ചാണ് ഇൻഡിഗോ 6ഇ 579 എന്ന വിമാനം പറത്തിയത്.
‘ലാൻഡിങ്ങിന് തൊട്ടുമുമ്പാണ് എൻജിൻ തകരാർ കണ്ടെത്തിയത്. മുൻകരുതൽ നടപടിയായി പൈലറ്റ് ലാൻഡിങ് നടത്താൻ അഭ്യർഥിക്കുകയായിരുന്നു. വിമാനം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി എത്തി. ബന്ധപ്പെട്ട എല്ലാ അധികാരികളെയും ഉടൻ തന്നെ വിവരം അറിയിച്ചു. വിമാനം ആവശ്യമായ പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കും വിധേയമാക്കി. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് ഇൻഡിഗോ മുൻഗണന നൽകുന്നത്’ -ഇൻഡിഗോ വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.