ബംഗളൂരു: അശ്ലീല വിഡിയോ കേസിൽ കർണാടക സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ പേരമകനും ജെ.ഡി.എസ് എം.പിയുമായ പ്രജ്വൽ രേവണ്ണ രാജ്യം വിട്ടതായി സൂചന. ബംഗളൂരുവിൽ നിന്നും രേവണ്ണ ഫ്രാങ്ക്ഫർട്ടിലേക്ക് പോയെന്നാണ് റിപ്പോർട്ടുകൾ. അശ്ലീല വിഡിയോ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് എസ്.ഐ.ടി അന്വേഷണം പ്രഖ്യാപിച്ചത്.
കർണാടകയിൽ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കാൻ രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. സംഭവം വിവാദമായതോടെ ജെ.ഡി.എസ് അടിയന്തര പാർട്ടിയോഗം വിളിച്ചിട്ടുണ്ട്. ഹാസൻ ജില്ലയിലാണ് പ്രജ്വൽ രേവണ്ണയുടെ വിഡിയോ പ്രചരിച്ചത്. വിഡിയോയിൽ ഒരു പെൺകുട്ടിയുമുണ്ട്. വിഡിയോയുടെ അടിസ്ഥാനത്തിൽ സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രം നടന്നുവെന്ന് ചൂണ്ടിക്കാട്ടി കർണാടക വനിത കമീഷൻ സർക്കാറിനോട് അന്വേഷണം നടത്താൻ നിർദേശിച്ചിരുന്നു.
ഇതുകൂടാാതെ ജെ.ഡി.എസിന്റേയും ബി.ജെ.പിയുടേയും സംയുക്ത തെരഞ്ഞെടുപ്പ് ഏജന്റായ പൂർണചന്ദ്ര തേജസ്വിയും ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. നവീൻ ഗൗഡയെന്നയാൾ പ്രജ്വൽ രേവണ്ണയുടെ വിഡിയോ അദ്ദേഹത്തെ അപകീർത്തിപ്പെടുത്താൻ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പരാതി. പെൻഡ്രൈവ്, സി.ഡി, വാട്സാപ്പ് എന്നിവയിലൂടെയെല്ലം ഹാസൻ മണ്ഡലത്തിൽ നവീൻ ഗൗഡ വിഡിയോ പ്രചരിപ്പിച്ചുവെന്നാണ് ഇതുസംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നത്.
നേരത്തെ ഹാസൻ മണ്ഡലത്തിൽ പ്രചരിക്കുന്ന വിഡിയോയിൽ ഒരു പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി കാണുന്നുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടത്താൻ വനിത കമീഷൻ നിർദേശം നൽകി. ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയാണെന്നാണ് സിദ്ധരാമയ്യ എക്സിലൂടെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.