ജബല്‍പൂര്‍: ഭോപാല്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ എട്ട് സിമി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഭീകരവിരുദ്ധ സേനയോടും (എ.ടി.എസ്) സംസ്ഥാന സര്‍ക്കാറിനോടും മധ്യപ്രദേശ് ഹൈകോടതി നിര്‍ദേശിച്ചു.
കൊല്ലപ്പെട്ടവരില്‍ ചിലരുടെ പേരിലുള്ള കേസുകളില്‍ ജാമ്യ ഹരജി പരിഗണിക്കവെയാണ് ഹൈകോടതിയുടെ ജബല്‍പൂര്‍ ബെഞ്ച് ഇക്കാര്യം നിര്‍ദേശിച്ചത്. കൊല്ലപ്പെട്ട എട്ടുപേരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ വിവരങ്ങള്‍ അടക്കം പുറത്തുവിടണമെന്ന് സിമി പ്രവര്‍ത്തകര്‍ക്കായി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ നഈം ഖാന്‍ കോടതിയോട് അപേക്ഷിച്ചു. ഇക്കാര്യം കൂടി പരിഗണിച്ചാണ് കോടതി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടത്.
കഴിഞ്ഞദിവസം, ജയില്‍ ചാടിയവര്‍ കൊല്ലപ്പെടുമ്പോള്‍ നിരായുധരായിരുന്നുവെന്ന് എ.ടി.എസ് മേധാവി സഞ്ജീവ് ഷാമി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, അവരെ കൊലപ്പെടുത്തിയതില്‍ തെറ്റില്ളെന്നും അദ്ദേഹം എന്‍.ഡി.ടി.വിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കൊല്ലപ്പെട്ടവരുടെ കൈവശം ആയുധമില്ലായിരുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.