ജമ്മു/ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാപക നേതാവും എം.പിയുമായ താരിഖ് ഹമീദ് കര്‍റ നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിയെ പിന്നില്‍നിന്ന് കുത്തിയെന്ന് മുതിര്‍ന്ന നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ നഈം അക്തര്‍. മുഖ്യമന്ത്രി മഹബൂബ മുഫ്തിയുടെ കരങ്ങള്‍ക്ക് ശക്തിപകരേണ്ട സമയത്താണ് രാജിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രണ്ടുമാസത്തിലേറെയായി കശ്മീരില്‍ തുടരുന്ന സംഘര്‍ഷത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അംഗത്വവും എം.പി സ്ഥാനവും കര്‍റ വ്യാഴാഴ്ച രാജിവെച്ചതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ പ്രതികരണം.
മുഖ്യധാര രാഷ്ട്രീയ നേതാക്കളോട് അവരുടെ പാര്‍ട്ടി വിടാനും സ്ഥാനങ്ങള്‍ രാജിവെക്കാനും ഹിസ്ബ് നേതാവ് ബുര്‍ഹാന്‍ വാനിയുടെ കൊലയില്‍ പ്രതിഷേധിച്ച് നടക്കുന്ന പ്രക്ഷോഭങ്ങളില്‍ അണിചേരാനും വിഘടിത ഹുര്‍റിയത് നേതാക്കള്‍ ആഹ്വാനം നടത്തി ദിവസങ്ങള്‍ക്കകമാണ് കര്‍റയുടെ രാജി എന്നത് രസകരമാണെന്ന് നഈം ചൂണ്ടിക്കാട്ടി. ‘രാജി പാര്‍ട്ടിയെ ബാധിക്കില്ല. പക്ഷേ, സാഹചര്യങ്ങളെ അത് സ്വാധീനിച്ചെന്നുവരും. അതേക്കുറിച്ചും കൂടുതലൊന്നും പറയുന്നില്ളെന്നും നഈം പ്രതികരിച്ചു. രണ്ടരവര്‍ഷം ലോക്സഭയിലിരുന്നിട്ടും കശ്മീരിലെ ജനങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താത്ത പ്രതിനിധിയാണ് കര്‍റയെന്നും പി.ഡി.പി നേതാവ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.