തമിഴ്നാട് മെഡിക്കല്‍ കോളജുകളില്‍ മലയാളി പി.ജി വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെച്ചെന്ന് ആക്ഷേപം

കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പി.ജി മലയാളി വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവെച്ചത് വിവാദമാവുന്നു. ഇതോടെ കേരള പി.എസ്.സി മുഖേന അസി. സര്‍ജന്‍ എന്ന ഗസറ്റഡ് റാങ്കിലുള്ള തസ്തികയിലേക്കുള്ള നൂറില്‍പരം വരുന്ന മലയാളി ഡോക്ടര്‍മാരുടെ നിയമനമാണ് തുലാസിലായത്. പി.എസ്.സി ഷോര്‍ട്ട്ലിസ്റ്റിലുള്ളവര്‍ ജൂണ്‍ 20നും 30നും ഇടയില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനക്ക് ഹാജരാക്കണമെന്ന് പി.എസ്.സി അറിയിച്ചിരുന്നു.

എന്നാല്‍, തമിഴ്നാട്ടിലെ മെഡിക്കല്‍ കോളജ് അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയാറാവുന്നില്ല. ബോണ്ടിന്‍െറ കാലാവധി പറഞ്ഞാണ് ഇവര്‍ തടസ്സവാദം ഉന്നയിക്കുന്നത്. പാസ്പോര്‍ട്ട് പോലുള്ള ആവശ്യങ്ങള്‍ക്ക് മുന്‍കാലങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിരുന്നതാണെന്നും ഇപ്പോള്‍ കേരള പി.എസ്.സി വെരിഫിക്കേഷന് തരാന്‍ കഴിയുന്നില്ളെന്ന നിലപാടില്‍ ദുരൂഹതയുണ്ടെന്നുമാണ് വിദ്യാര്‍ഥികളുടെ പരാതി. സര്‍ട്ടിഫിക്കറ്റ് ലഭ്യമാവാതിരുന്നാല്‍ റാങ്ക്ലിസ്റ്റില്‍നിന്നുള്ള നിയമനം അസാധ്യമാവും. കോയമ്പത്തൂര്‍, മധുര, തഞ്ചാവൂര്‍, ചെന്നൈ ഉള്‍പ്പെടെ എട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥികളെയാണ് ഇത് ബാധിക്കുന്നത്. കേരള ആരോഗ്യവകുപ്പ് അധികൃതര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.