താന്‍സനിയന്‍ വിദ്യാര്‍ഥിക്ക് മര്‍ദനം: മുതിര്‍ന്ന ഉദ്യോഗസ്ഥനടക്കം മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

ബംഗളൂരു: താന്‍സനിയന്‍ വിദ്യാര്‍ഥിക്കും സുഹൃത്തുക്കള്‍ക്കും നേരെയുണ്ടായ കൈയേറ്റം തടയുന്നതില്‍ വീഴ്ചവരുത്തിയതിന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേരെ കൂടി കര്‍ണാടക സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. യശ്വന്ത്പുര്‍ ഡിവിഷന്‍ അസിസ്റ്റന്‍റ് പൊലീസ് കമീഷണര്‍ എ.എന്‍. പൈസ്, സോളദേവനഹള്ളി സ്റ്റേഷനിലെ രണ്ടു കോണ്‍സ്റ്റബ്ള്‍ എന്നിവരെ കൃത്യവിലോപത്തിന് സസ്പെന്‍ഡ് ചെയ്തതായി ബംഗളൂരു പൊലീസ് കമീഷണര്‍ എന്‍.എസ്. മേഘരിക് പറഞ്ഞു. ഇതോടെ സസ്പെന്‍ഷനിലായ പൊലീസുകാരുടെ എണ്ണം ആറായി. സംഭവം അന്വേഷിക്കുന്നതിനായി വിദേശകാര്യ ജോയന്‍റ് സെക്രട്ടറി അടക്കം ഉന്നതോദ്യോഗസ്ഥരും താന്‍സനിയന്‍ ഹൈകമീഷണര്‍ ഡബ്ള്യു.എച്ച്. കിജാസിയും ബംഗളൂരുവിലത്തെിയതിനു പിന്നാലെയാണ് നടപടി. വിദ്യാര്‍ഥിക്കെതിരായ ആക്രമണത്തില്‍ കര്‍ണാടക സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളില്‍ താന്‍സനിയന്‍ ഹൈകമീഷണര്‍ സംതൃപ്തി രേഖപ്പെടുത്തി. ശനിയാഴ്ച ആഫ്രിക്കന്‍ വിദ്യാര്‍ഥികള്‍ ബംഗളൂരു ടൗണ്‍ഹാളിനു മുന്നില്‍ നിശ്ശബ്ദ ധര്‍ണ നടത്തി. ബി.ജെ.പിയുടെ ചിക്കബനവര ഗ്രാമപഞ്ചായത്ത് അംഗം ലോകേഷ് ബംഗരി ഉള്‍പ്പെടെ ഒമ്പതു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.