കാണ്‍പുര്‍ (യു.പി): ‘ശുചിത്വ ഗംഗ’ സന്ദേശവുമായി ഗംഗാനദി നീന്തിക്കടക്കാന്‍ ശ്രദ്ധ ശുക്ള എന്ന 11കാരിയുടെ ദൗത്യമാരംഭിച്ചു. കാണ്‍പുരിലെ മസാക്കര്‍ഘട്ട് മുതല്‍ വാരാണസി വരെ 550 കി.മീ. ദൂരം 10 ദിവസംകൊണ്ട് നീന്താനാണ് ലക്ഷ്യം. ഇതിനകം 150 കി.മീ. ദൂരം താണ്ടിയതായി ശ്രദ്ധയുടെ പിതാവും നീന്തല്‍ പരിശീലകനുമായ ലളിത് ശുക്ള അറിയിച്ചു.
രണ്ടു വയസ്സു മുതല്‍ നീന്തല്‍ പരിശീലിക്കുന്ന ശ്രദ്ധ 2014ല്‍ ഒമ്പതാം വയസ്സില്‍ കാണ്‍പുരിനും അലഹബാദിനുമിടയിലുള്ള ദൂരം ഒരാഴ്ചകൊണ്ട് പിന്നിട്ടിരുന്നു. ദേശീയ കായികദിനത്തോടനുബന്ധിച്ചാണ് ശ്രദ്ധ ദൗത്യം തുടങ്ങിയത്. എട്ട് മുങ്ങല്‍വിദഗ്ധരും രണ്ടു ഷൂട്ടര്‍മാരും ഡോക്ടര്‍മാരുമടങ്ങുന്ന സംഘം ഒരു ആവിക്കപ്പലില്‍ ശ്രദ്ധയെ അനുഗമിക്കും. ഒരു ദിവസം ഏഴു മണിക്കൂറാണ് ശ്രദ്ധ നീന്തുക. ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനിയായ ശ്രദ്ധയുടെ സ്വപ്നം അടുത്ത ഒളിമ്പിക്സ് നീന്തലില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുകയാണ്. പലരും സഹായിക്കാന്‍ മുന്നോട്ടുവരുന്നുണ്ടെങ്കിലും സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടില്ല. ദൗത്യം വിഡിയോയില്‍ പകര്‍ത്തി യു.പി സര്‍ക്കാറിനും കേന്ദ്ര സര്‍ക്കാറിനും അയച്ചുകൊടുക്കുമെന്ന് ലളിത് ശുക്ള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.