ന്യൂഡൽഹി: തെരുവു നായ്ക്കളുടെ നിരോധനവുമായി ബന്ധപ്പെട്ട കേസിൽ ഉത്തരവിനെ വിമർശിച്ച മുൻ കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ പ്രസ്താവനയിൽ അതൃപ്തിയുമായി സുപ്രീംകോടതി. പരാമർശങ്ങൾ അധിക്ഷേപാർഹമെന്ന് കോടതി പറഞ്ഞെങ്കിലും കുറ്റങ്ങൾ ചുമത്തേണ്ടതില്ലെന്ന് തീരുമാനിച്ചു.
തെരുവ് നയ്ക്കളുടെ പ്രശ്നം പരിഹരിക്കുന്നതിന് സർക്കാറിൽ നിന്ന് എന്ത് ബജറ്റ് വിഹിതം ലഭിച്ചുവെന്ന് സുപ്രീംകോടതി ബി.ജെ.പി നേതാവിനോട് ചോദിച്ചു. തെരുവ് നായ്ക്കളെ പോറ്റുന്നവർ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും കോടതി പറഞ്ഞു. നായ്ക്കളുടെ കടിയേറ്റ കേസുകൾ വർധിച്ചതിനെത്തുടർന്ന് ഡൽഹി-എൻ.സി.ആറിലെ തെരുവ് നായ്ക്കളുടെ പ്രശ്നം ഈ മാസം ആദ്യം സുപ്രീം കോടതി അവലോകനം ചെയ്തിരുന്നു. പൊതു സുരക്ഷയാണ് ആദ്യം വരേണ്ടതെന്ന് ജഡ്ജിമാർ പറഞ്ഞു. പ്രത്യേകിച്ച് സ്കൂളുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ പോലുള്ള സ്ഥലങ്ങളിൽ.
ഒരു നായ ആരെയെങ്കിലും ആക്രമിച്ചാൽ ആരാണ് ഉത്തരവാദിയെന്ന് കോടതി ചോദിച്ചു. നായ്ക്കളെ പരിപാലിക്കാൻ ആഗ്രഹിക്കുന്നവർ അവയെ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കുന്നതിനുപകരം ലൈസൻസുള്ള വളർത്തുമൃഗങ്ങളായി വളർത്തണമെന്നും പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ്, റെയിൽവേ സ്റ്റേഷനുകൾ എന്നിവയുടെ പരിസരങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കം ചെയ്യണമെന്ന് കഴിഞ്ഞ തവണ സുപ്രീംകോടതി നിർദേശിച്ചിരുന്നു. വന്ധ്യംകരണത്തിന് ശേഷം അവയെ അതേ സ്ഥലങ്ങളിലേക്ക് തിരികെ കൊണ്ടുപോകരുതെന്നും വിധിച്ചു.
മനേക ഈ ഉത്തരവിനെ വിമർശിച്ചു. ഇത് ജസ്റ്റിസ് പർദിവാലയുടെ വിധി പോലെ മോശമോ അതിലും മോശമോ ആണ്. ഇത് പ്രായോഗികമാക്കാൻ കഴിയില്ല... 5000 നായ്ക്കളെ നീക്കം ചെയ്താൽ നിങ്ങൾ അവയെ എവിടെ സൂക്ഷിക്കും? 50 ഷെൽട്ടറുകൾ വേണം. പക്ഷേ, അതില്ല. അവയെ എടുക്കാൻ നിങ്ങൾക്ക് ആളുകൾ വേണം. 5000 നായ്ക്കളെ നീക്കം ചെയ്യുന്നത് എന്ത് വ്യത്യാസമാണ് ഉണ്ടാക്കുക? ഇവിടെ 8 ലക്ഷം നായ്ക്കളുണ്ടെങ്കിൽ, 5000 നായ്ക്കളെ നീക്കം ചെയ്യുന്നത് എന്ത് മാറ്റമുണ്ടാക്കും?... എന്നായിരുന്നു മനേകയുടെ വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.