അഹ്മദാബാദ്: ഭര്‍ത്താവിന്‍െറയും മാതാപിതാക്കളുടെയും ആദരവു പിടിച്ചുപറ്റാന്‍ വ്യാജ പൊലീസ് ഉദ്യോഗസ്ഥ ചമഞ്ഞ വീട്ടമ്മ പിടിയിലായി. ഷാഹ്പൂരിലെ ഹലിമ്നി കദ്കി സ്വദേശി പ്രിയങ്ക പട്ടേലാണ് അറസ്റ്റിലായത്. തന്‍െറ മേലുള്ള ഭര്‍ത്താവിന്‍െറ നിയന്ത്രണം ഒഴിവാക്കാനും താനും ഭര്‍ത്താവിനെപ്പോലെ കഴിവുള്ളയാളാണെന്ന് ബോധ്യപ്പെടുത്താനുമായിരുന്നു വ്യാജ വേഷം ഉപയോഗിച്ചത്.
സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന ഭര്‍ത്താവുമായി തര്‍ക്കങ്ങളുണ്ടായിരുന്ന പ്രിയങ്ക തനിക്ക് റെയില്‍വേ സംരക്ഷണ സേനയില്‍ ജോലി കിട്ടിയെന്ന് കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇതിനായി പൊലീസ് വേഷം തയ്പ്പിച്ച ഇവര്‍ യൂനിഫോമില്‍ ദിവസവും രാവിലെ റെയില്‍വേ സ്റ്റേഷനില്‍ വിടാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. അപ്രതീക്ഷിതമായി രണ്ട് വനിതാ കോണ്‍സ്റ്റബിള്‍മാരുടെ മുന്നില്‍ കുടുങ്ങിയതോടൊണ് 10 ദിവസത്തോളം നീണ്ട നാടകം അവസാനിച്ചത്. പരിചയമില്ലാത്ത ഇവരുടെ സംസാരത്തില്‍ അസ്വാഭാവികത തോന്നി നടത്തിയ ചോദ്യംചെയ്യലില്‍ കുടുംബത്തെ കബളിപ്പിക്കാന്‍ വേഷംകെട്ടിയതാണെന്ന് വെളിപ്പെടുത്തുകയായിരുന്നു.
കാലിപുരില്‍നിന്ന് മണിനഗര്‍ വരെ വെറുതെ ട്രെയിനില്‍ യാത്രചെയ്ത് വൈകീട്ട് മടങ്ങുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്. രണ്ട് റെയില്‍വേ സ്റ്റേഷനുകളിലെയും സി.സി ടി.വി ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും മറ്റു തട്ടിപ്പുകളൊന്നും നടത്തിയിട്ടില്ളെന്ന് ബോധ്യമായതിനെ തുടര്‍ന്ന് സര്‍ക്കാറുദ്യോഗസ്ഥയായി ആള്‍മാറാട്ടം നടത്തിയിന് ഐ.പി.സി 170, 171 വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് ജാമ്യം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.