യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ദുബൈയിലെ അൽ മർമൂമിൽ കൂടിക്കാഴ്ചയിൽ
ദുബൈ: സമൂഹത്തിന്റെ ഐക്യവും സ്ഥാപനങ്ങളുടെ കാര്യക്ഷമതയും കൊണ്ട് യു.എ.ഇക്ക് വെല്ലുവിളികളെ അതിജീവിക്കാൻ കഴിയുമെന്ന് രാഷ്ട്രനേതാക്കൾ. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ദുബൈയിലെ അൽ മർമൂമിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുവരും സൗഹൃദ സംഭാഷണം നടത്തുകയും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്താനായി പ്രാർഥിക്കുകയും ചെയ്തു.
നിലവിലെ ഇറാന്റെ ആക്രമണ സാഹചര്യത്തിൽ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി സൈന്യവും സിവിൽ സ്ഥാപനങ്ങളും നടത്തുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ചും നേതാക്കൾ ചർച്ച ചെയ്തു. സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പാക്കുന്ന രാജ്യമായി യു.എ.ഇ തുടരുമെന്നും അവർ പറഞ്ഞു. രാജ്യത്തിന്റെ ഭൂപ്രദേശവും പൗരന്മാരെയും താമസക്കാരെയും അതിഥികളെലയും സംരക്ഷിക്കുന്നതിനായി സൈനികരും സുരക്ഷാ വിഭാഗങ്ങളും നടത്തുന്ന സേവനങ്ങളെ നേതാക്കൾ പ്രശംസിച്ചു.
ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രസിഡന്റിന് ആദരവായി ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.ഇഫ്താർ വിരുന്നിലും കൂടിക്കാഴ്ചയിലും ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ ഫസ്റ്റ് ഉപഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, സെക്കൻഡ് ഉപഭരണാധികാരി ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരുള്‍പ്പെടെ നിരവധി ശൈഖുമാരും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.