മലയാള പാഠ്യപദ്ധതിയില്‍ രജത ജൂബിലി തികച്ച് ഉമ്മുൽഖുവൈൻ ഇംഗ്ലീഷ് സ്കൂള്‍
ഉമ്മുല്‍ഖുവൈന്‍: ജാഫര്‍ അബ്ദുല്ല ഹുസൈന്‍ എന്ന സ്വദേശി തുടങ്ങിയ ഉമ്മുൽഖുവൈൻ ഇംഗ്ലീഷ് സ്കൂളിൽ 25 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളുണ്ട്. പക്ഷെ ഇവിടത്തെ പ്രത്യേകത ഇവരെല്ലാം പഠിക്കുന്നത് കേരള സിലബസിലാണ് എന്നതാണ്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിലവാരമുള്ള സ്കൂള്‍ വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ 1983ല്‍ 15 കുട്ടികളുമായി തുടക്കം കുറിച്ച സ്കൂളിൽ ഇന്ന് 1372 കുട്ടികളാണ് പഠിക്കുന്നത്.
റഷ്യ, ചൈന, ഫിലിപ്പൈന്‍സ്, യു.കെ. തുടങ്ങി 25 ഒാളം രാജ്യങ്ങളിൽ നിന്നുള്ളവരാണിവർ.
കേരള പാഠ്യപദ്ധതിയാണ് 25 വര്‍ഷമായി സ്കൂള്‍ തുടര്‍ന്ന് പോരുന്നത്. ഇവിെട പഠിച്ച് കേരള എസ്.എസ്.എൽ.സി പാസായ യു.എ.ഇ സ്വദേശികളടക്കം നിരവധി വിദ്യാര്‍ഥികള്‍ ഇന്ന് ലോകത്തിെൻറ വിവിധ കോണുകളില്‍ ഉന്നത വിദ്യഭ്യാസം നേടി ജോലി ചെയ്യുന്നുണ്ട്. 10 വര്‍ഷം മുമ്പ് സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യഭ്യാസം നേടിയ മുഹമ്മദ് അംറൊ ഇപ്പോൾ ഇത്തിഹാദ് എയര്‍വേസില്‍ വൈമാനികനാണ്.
ഈജിപ്തിൽ നിന്നുള്ളവരൊഴികെ ഇന്ന് സ്കൂളില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് ഉപരി പഠനത്തിന് തടസ്സമൊന്നുമില്ല. ഇൗജിപ്ഷ്യൻ കുട്ടികൾ തുടര്‍ പഠനത്തിന് പ്രാദേശിക പാഠ്യപദ്ധതിയില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് മാത്രമെ അനുമതിയുള്ളൂ എന്ന വ്യവസ്ഥിയുള്ളതിനാല്‍ എട്ടാം തരത്തിന് ശേഷം അവരുടെ സ്കൂളുകളിലേക്ക് മാറുകയാണ് പതിവ്.
സ്കൂളിെൻറആരംഭം മുതല്‍ പ്രിന്‍സിപ്പലാണ് മലയാളിയായ എലിസബത്ത് ചെറിയാന്‍. കേരള പാഠ്യപദ്ധതിയുടെ മികവ് ലോകത്തിന് മുന്നില്‍ കാണിച്ച് കൊടുക്കുന്നതില്‍ ദ ഇംഗ്ലീഷ് സ്കൂള്‍ വഹിച്ച പങ്ക് ചെറുതല്ല.
13 മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ആവശ്യമുള്ളവ മാത്രം ചേർത്തുള്ള ഇതുപോലൊരു പാഠ്യപദ്ധതി ലോകത്ത് ഒരിടത്തും കാണില്ലെന്നാണ് എലിസബത്ത് ചെറിയാൻ പറയുന്നത്. കുട്ടികളിൽ അമിത ഭാരം തലയില്‍ കെട്ടിവെക്കുകയാണ് മിക്ക പാഠ്യ പദ്ധതികളും. ഇതിൽ നിന്ന്വിഭിന്നമായി അത്യാവശ്യമുള്ളത് മാത്രം കുട്ടികള്‍ക്ക് നല്‍കി മികച്ച നിലവാരത്തിൽ അവരെ വാര്‍ത്തെടുക്കാൻ ഉതകുന്നതാണ് കേരള പാഠ്യപദ്ധതിയെന്ന് അവർ പറയുന്നു.
റഷ്യ, ചൈന, ഫിലിപ്പൈന്‍സ്, യു.കെ., ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ്, ബഹറൈന്‍, ഒമാന്‍, യു.എ.ഇ., യെമെന്‍, സിറിയ, കോമറോസ്, സുഡാന്‍, സോമാലിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് സ്കൂളിൽ പഠിക്കുന്നത്.സാമൂഹ്യ പാഠം, ഇസ്ലാമിക്, അറബിക് തുടങ്ങിയ അധിക വിഷയങ്ങള്‍ വിദ്യാഭ്യാസ വകുപ്പിെൻറ നിര്‍ദേശാനുസരണം പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തിയതിനാല്‍ അറബ് വിദ്യാര്‍ഥികള്‍ക്കടക്കം സൗകര്യപ്രദമാകുന്നു എന്നതാണ് ഇത്രയും അധികം രാജ്യങ്ങളിലുള്ള വിദ്യാര്‍ഥികളെ സ്കൂളിലേക്ക് ആകര്‍ഷിക്കുന്നത്. ഈ സൗകര്യം ഇംഗ്ലീഷ് സ്കൂള്‍ മാത്രമാണ് ഉമ്മുല്‍ഖുവൈനില്‍ ഒരുക്കിയിരിക്കുന്നതും. അതോടൊപ്പം തന്നെ കേരള പാഠ്യപദ്ധതിയുടെ സവിശേഷതയും മേന്മയും വിദേശികളെ ആകര്‍ഷിക്കുന്നു.
2009 വരെ ബസാറിലെ പഴയ അസോസിയേഷന്‍ മന്ദിരത്തിനടുത്ത് കൊച്ചു കെട്ടിടത്തിലായിരുന്നു. എന്നാല്‍ അല്‍ഹംറയില്‍ ഇന്ന് സ്ഥിതി ചെയ്യുന്ന സ്കൂളില്‍ എല്‍.കെ.ജി മുതല്‍ 12ാം ക്ലാസ് വരെയുള്ള 1500 കുട്ടികളെ ഉള്‍ക്കൊള്ളാന്‍ സൗകര്യമുള്ള വലിയ കെട്ടിടമാണ് ഉള്ളത്. 20 അറബികള്‍ അടക്കം 103 അധ്യാപകരും 34 മറ്റു ജീവനക്കാരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.