അബൂദബി: തിങ്കളാഴ്ച വൈകീട്ട് അബൂദബിയിലെ മുസഫ വ്യവസായ മേഖലയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ എണ്ണ സംഭരണ കേന്ദ്രത്തിന് തീപ്പിടിച്ചു. തീ നിയന്ത്രണവിധേയമാക്കിയെന്ന് അബൂദബി അധികൃതർ അറിയിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കില്ല. ആക്രമണത്തെ തുടർന്ന് എണ്ണ സംഭരണ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ആക്രമണമുണ്ടായത്. വന്‍ ശബ്ദം ഉണ്ടാവുകയും പുക ഉയരുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി യു.എ.ഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അബൂദബിയിലേക്ക് വന്ന നിരവധി ഡ്രോണുകള്‍ തകര്‍ത്തിട്ടുണ്ട്. ഇതിന്‍റെ അവശിഷ്ടങ്ങള്‍ മുസഫയിലെയും ഐകാഡ് വ്യവസായ മേഖലയിലെയും വെയര്‍ഹൗസുകള്‍ക്ക് മുകളില്‍ വീണതായി അബൂദബി മീഡിയ ഓഫിസ് സ്ഥിരീകരിച്ചു.
സംഭവത്തിൽ എണ്ണ സംഭരണ കേന്ദ്രത്തിന്റെ കെട്ടിടങ്ങള്‍ക്ക് നേരിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണവിധേയമാണെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ അധികൃതർ വിശദീകരിച്ചു. പൊതുജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.