അബൂദബിയിൽ നടന്ന ശൈഖ് സായിദ് ഫെസ്റ്റിവലിൽ എ.ആർ. റഹ്മാൻ ‘ജമാൽ’ ഗാനം അവതരിപ്പിക്കുന്നു
ദുബൈ: സംഗീത രംഗത്ത് നിർമിത ബുദ്ധി(എ.ഐ)യുടെ കുറുക്കുവഴികൾ ഉപയോഗിക്കുന്നവർ സ്റ്റേജുകളിൽ പിടിക്കപ്പെടുമെന്ന് സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ. യു.എ.ഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ‘ജമാൽ ദി സോങ് ഓഫ് ഹോപ്’ എന്ന ഗാനം പുറത്തിറക്കുന്ന ചടങ്ങിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗീതജ്ഞർ വിജയിക്കാൻ കഠിനാധ്വാനം ചെയ്യണം.
വിജയത്തിന് കുറക്കുവഴികളില്ല. സംഗീതത്തിൽ എ.ഐ ഒരു ഉപകരണം മാത്രമാണ്. എന്നാൽ, ചിലർ എ.ഐ ഉപയോഗിക്കുന്ന രീതിയോട് വിയോജിപ്പുണ്ട്. സംഗീതം മെച്ചപ്പെടുത്താനാണ് എ.ഐ സാങ്കേതിക വിദ്യകൾ ഉപയോഗിക്കേണ്ടത്. സംഗീത രംഗത്ത് എ.ഐയുടെ വരവ് ജോലികൾ ഇല്ലാതാക്കുമെന്ന് പറയുന്നതിനോട് യോജിക്കുന്നില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഹവർത്തിത്വമാണ് യു.എ.ഇയുടെ സൗന്ദര്യമെന്നും അദ്ദേഹം പറഞ്ഞു.
54ാമത് ദേശീയദിനം ആഘോഷിക്കുന്ന യു.എ.ഇക്ക് അഭിവാദ്യം അർപ്പിച്ച് ബുർജീൽ ഹോൾഡിങ്സുമായി ചേർന്നാണ് ‘ജമാൽ ദി സോങ് ഓഫ് ഹോപ്’ പുറത്തിറക്കിയത്. അബൂദബിയിൽ നടന്ന സായിദ് ഫെസ്റ്റിവലിൽ ‘ജമാൽ ദി സോങ് ഓഫ് ഹോപ്പ്’ ആദ്യമായി വേദിയിൽ അവതരിപ്പിക്കപ്പെട്ടു. റഹ്മാന് ആദരമർപ്പിച്ച് പ്രത്യേക വെടിക്കെട്ടും നടത്തിയിരുന്നു. സ്ലംഡോഗ് മില്യണയറിലെ ‘ജയ് ഹോ’ ഗാനത്തിനനുസരിച്ചായിരുന്നു വെടിക്കെട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.