ദുബൈ: ഇന്ത്യക്കാരായ തൊഴിലാളികൾക്ക് തൊഴിൽ നൈപുണ്യ പരിശീലനത്തിനായി ഇന്ത്യൻ കോൺസുലേറ്റ് ആരംഭിക്കുന്ന പ്രത്യേക കേന്ദ്രം ദുബൈയിൽ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു.
ജബൽഅലി ഡിസ്കവറി ഗാർഡന് സമീപത്തെ ഡൽഹി പ്രൈവറ്റ് സ്കൂളിലാണ് പരിശീലന കേന്ദ്രം. ചടങ്ങിൽ യു.എ.ഇയിലെ ഡി.പി.എസ് സൊസൈറ്റി ചെയർമാൻ ദിനേശ് കോത്താരി, ഇന്ത്യൻ കോൺസുലർ ജനറൽ ഡോ. അമാൻ പുരി എന്നിവർ സംബന്ധിച്ചു.
അറബി ഭാഷ, കമ്പ്യൂട്ടർ സാക്ഷരത എന്നിവയിലുള്ള പരിശീലനമാണ് ആദ്യഘട്ടത്തിൽ കേന്ദ്രത്തിൽ സംഘടിപ്പിക്കുന്നത്. വിദേശ രാജ്യങ്ങളിൽ തൊഴിലെടുത്ത് സ്വന്തം രാജ്യത്തിെൻറ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ കഠിനമായി അധ്വാനിക്കുന്ന തൊഴിലാളികൾ രാഷ്ട്രനിർമാണത്തിലാണ് പങ്കാളികളാവുന്നതെന്ന് തൊഴിലാളികളുമായുള്ള സംവാദത്തിനിടെ മന്ത്രി വി. മുരളീധരൻ വ്യക്തമാക്കി.
എല്ലാവരെയും തുല്യരായി പരിഗണിക്കുകയും ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമത്തിന് പ്രവർത്തിക്കുകയും ചെയ്യുന്ന യു.എ.ഇ നേതൃത്വത്തെ പ്രശംസിച്ച മന്ത്രി, കോവിഡ് പോലുള്ള ദുഷ്കരമായ സമയങ്ങളിൽ തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ബോധവാനാണെന്നും വിദേശത്തുനിന്ന് മടങ്ങുന്ന തൊഴിലാളികളെ സഹായിക്കാൻ ആവശ്യമായതും രൂപകൽപന ചെയ്തതുമായ പരിപാടികൾ നടപ്പാക്കാൻ പ്രധാനമന്ത്രി തന്നെ ബന്ധപ്പെട്ട എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയതായും ചൂണ്ടിക്കാട്ടി. സ്കിൽഡ് വർക്കേഴ്സ് അറൈവൽ േഡറ്റാബേസ് ഫോർ എംപ്ലോയ്മെൻറ് സപ്പോർട്ട് എന്ന പ്രോഗ്രാമിന് കീഴിൽ തൊഴിലാളികൾക്ക് അവരുടെ സ്ഥലത്തിനടുത്ത് കഴിവുകൾക്കനുസരിച്ച് വീണ്ടും നിയമിക്കാൻ േഡറ്റാബേസ് തയാറാക്കുന്നത് ഉൾപ്പെടെ നടപടികളാണ് സ്വീകരിച്ചതെന്നും മന്ത്രി വി. മുരളീധരൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.