പ്രളയദുരിതത്തില്‍പെട്ടവർക്ക് ആശ്വാസ ഹസ്തമേകി ആസ്റ്റര്‍ വോളണ്ടിയർമാർ
ദുബൈ: ശക്തമായ മഴയെത്തുടർന്ന് കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുമുണ്ടായ പ്രളയത്തിൽ ദുരിതപ്പെടുന്നവർക്ക് ആശ്വാസമെത്തിച്ച് ആസ്റ്റര്‍ വോളണ്ടിയർമാരും. കേരളത്തിലെയും കോല്‍ഹാപൂരിലെയും 45,000 പേര്‍ക്ക് സഹായ ഹസ്തമേകാന്‍ ആസ്റ്റര്‍ വോളണ്ടിയേ ര്സ് പ്രോഗ്രാമിന് സാധിച്ചു.
പ്രളയം ദുരിതം തീർത്ത കോല്‍ഹാപൂരിൽ ആസ്റ്റര്‍ ആധാര്‍ ഹോസ്പിറ്റലിലെ 500 വോളണ്ടിയർമാർ സജീവമായി ആശ്വാസ പ്രവർത്തനങ്ങൾ നടത്തി. 12,000 പേര്‍ക്ക് ഭക്ഷണ പാക്കറ്റുകള്‍ എത്തിച്ചുനല്‍കി. കൂടാതെ 35 ദുരിതാശ്വാസ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും എട്ട് ആംബുലന്‍സുകള്‍ വിട്ടുനല്‍കുകയും ചെയ്തു. മഹാരാഷ്ട്ര സര്‍ക്കാറുമായും, ജില്ലാ ദുരന്ത നിവാരണ ആതോറിറ്റിയുമായി ധാരണാ പത്രത്തില്‍ ഒപ്പുവെച്ച മഹാരാഷ്ട്രയിലെ ആദ്യ ആരോഗ്യ പരിചരണ സ്ഥാപനമാണ് ആസ്റ്റര്‍ ആധാര്‍ ഹോസ്പിറ്റല്‍.
കേരളത്തില്‍ മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ 600ലധികം ആസ്റ്റര്‍ വോളണ്ടിയർമാർ സേവനത്തിലേർപ്പെട്ടു. 37,000 ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ സാധിച്ചു. 30 ദുരിതാശ്വാസ ക്യാമ്പുകളും, 63 മെഡിക്കല്‍ ക്യാമ്പുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് സംവിധാനവും ഏര്‍പ്പെടുത്തിയാണ് ആസ്റ്റര്‍ വോളണ്ടിയേര്‍സ് സജീവമായത്. ഇതിനു പുറമേ, പ്രളയ ബാധിതര്‍ക്കായി ഒരു ടണ്‍ അരി, ഭക്ഷണ പാക്കറ്റുകള്‍, മരുന്നുകളുടെ വലിയ ശേഖരം, കുടിവെളളം, വസ്ത്രങ്ങള്‍, ബെഡ് ഷീറ്റുകള്‍, ഫ്ളോര്‍ മാറ്റുകള്‍, മോപ്പുകള്‍, ക്ലോറിന്‍ ടാബ്ലെറ്റ്സ് എന്നിവയും എത്തിച്ചു നല്കി.
ആസ്റ്റര്‍ വോളണ്ടിയേര്‍സ് പ്രളയബാധിതര്‍ക്കായി ഇന്ത്യയില്‍ ഇത് രണ്ടാമത്തെ വര്‍ഷമാണ് സഹായഹസ്തമെത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.