ദുബൈ: രാജ്യം നേരിടുന്ന അസാധാരണ സാഹചര്യത്തിൽ എല്ലാ തരം ഡ്രോണുകളും ചെറുവിമാനങ്ങളും ഗ്ലൈഡറുകളും പ്രവർത്തിപ്പിക്കുന്നതിൽ ഏർപ്പെടുത്തിയ പൂർണ നിരോധനം ആവർത്തിച്ച് വ്യക്തമാക്കി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ). നിരോധനം കർശനമായി തുടരുമെന്നും എല്ലാ ഓപറേറ്റർമാർക്കും ഇത് ബാധകമാണെന്നും അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു. നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങളും ഡ്രോൺ പറത്തുന്നതിൽ താൽപര്യമുള്ളവരും നിയന്ത്രണങ്ങൾ പൂർണമായും പാലിക്കണമെന്ന് അതോറിറ്റി അഭ്യർഥിച്ചു.
നിയമം ലംഘിച്ചാൽ നിയമപരമായ നടപടികൾ നേരിടേണ്ടി വരും. പൊതുജന സുരക്ഷക്കും രാജ്യത്തിന്‍റെ വ്യോമപാതകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെയും ഭാഗമായാണ് നിലവിലെ സാഹചര്യത്തിൽ നിയന്ത്രണം തുടരുന്നത്. ഫ്ലൈറ്റ് പെർമിറ്റുകൾ അനുവദിക്കുന്നതിലും നിരോധനം ബാധകമായിരിക്കും.
മേഖലയിലെ സാഹചര്യം കണക്കിലെടുത്ത് സുരക്ഷ മുൻകരുതലുകൾ ശക്തമാക്കുന്നതിനാണ് മാർച്ച് ഒന്ന് മുതൽ ഒരാഴ്ചത്തേക്ക് ഡ്രോണുകളും വിനോദ വിമാനങ്ങളും പറത്തുന്നതിന് വ്യോമയാന മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സാഹചര്യം വിലയിരുത്തി ഒരാഴ്ചക്ക് ശേഷം നിരോധനം നീക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ, സംഘർഷം തുടരുന്നതിനാൽ നിരോധനവും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരാനാണ് തീരുമാനം.
അടച്ചിട്ടിരിക്കുന്ന വ്യോമ പാതയും യു.എ.ഇ പൂർണമായും തുറന്നുനിൽകിയിട്ടില്ല. വിമാനത്താവളങ്ങളിൽ കുടുങ്ങിയവർക്കും അടിയന്തരമായി നാട്ടിലെത്തേണ്ടവർക്കുമായുള്ള സ്പെഷൽ ഷെഡ്യൂൾ അനുസരിച്ചുള്ള സർവിസുകളാണ് നിലവിൽ തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.