ദുബൈ: ഇറാൻ ആക്രമണം തുടങ്ങിയ ശേഷം രാജ്യത്ത് മരിച്ചവരുടെ എണ്ണം ആറായെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. യു.എ.ഇ, പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് പൗരന്മാരാണ് മരിച്ചത്. നേരത്തെ നാല് മരണങ്ങളാണ് സ്ഥിരീകരിച്ചിരുന്നത്. ഇതിൽ രണ്ടുപേർ പാക് പൗരന്മാരും ഒരോ നേപ്പാൾ, ബംഗ്ലാദേശ് പൗരന്മാരുമായിരുന്നു. അതേമസയം യു.എ.ഇയുടെ വ്യോമ പ്രതിരോധ സംവിധാനം ചൊവ്വാഴ്ച രാജ്യത്തിനുനേരെ വന്ന 9 ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തിയതായും ഇതിൽ 8 എണ്ണം വിജയകരമായി തടഞ്ഞുവെന്നും ഒരു മിസൈൽ കടലിൽ വീണുവെന്നും മന്ത്രാലയം അറിയിച്ചു. ആകെ 35 ഡ്രോണുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ കണ്ടെത്തിയത്. ഇവയിൽ 26 എണ്ണം തടഞ്ഞുവെങ്കിലും 9 ഡ്രോണുകൾ രാജ്യത്തിനകത്ത് പതിച്ചിട്ടുണ്ട്.
ഇറാന്റെ ആക്രമണം ആരംഭിച്ചതിനുശേഷം ഇതുവരെ ആകെ 262 ബാലിസ്റ്റിക് മിസൈലുകളാണ് രാജ്യത്തേക്ക് വന്നത്. അവയിൽ 241 മിസൈലുകൾ തടഞ്ഞപ്പോൾ, 19 എണ്ണം കടലിൽ വീഴുകയും രണ്ടെണ്ണം ഭൂപ്രദേശത്ത് പതിക്കുകയും ചെയ്തു. ആകെ 1475 ഇറാനിയൻ ഡ്രോണുകൾ കണ്ടെത്തിയതിൽ 1385 എണ്ണം തടയാൻ സാധിച്ചു. അതേസമയം 90 ഡ്രോണുകൾ രാജ്യത്തിനകത്ത് വീണു. ഇതിന് പുറമെ 8 ക്രൂസ് മിസൈലുകളും കണ്ടെത്തി നശിപ്പിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാനും എല്ലാ തരത്തിലുള്ള ഭീഷണികൾക്കും ശക്തമായി മറുപടി നൽകാനും പ്രതിരോധ മന്ത്രാലയം പൂർണ സജ്ജമാണെന്ന് അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.