സാദിഖ് കാവിലിന്റെ മംഗളൂരു എന്ന നോവൽ സുമിത്ര ജയപ്രകാശ് പൊറ്റെക്കാട്ട് പി.പി.ശശീന്ദ്രന് കോപ്പി നൽകി പ്രകാശനം ചെയ്യുന്നു
ദുബൈ: യു.എ.ഇയിലെ മാധ്യമപ്രവർത്തകൻ സാദിഖ് കാവിലിന്റെ ‘മംഗളൂരു’ എന്ന നോവൽ പ്രകാശനം ചെയ്തു. എസ്.കെ. പൊറ്റക്കാടിന്റെ മകളും എഴുത്തുകാരിയുമായ സുമിത്ര ജയപ്രകാശ് മുതിർന്ന മാധ്യമപ്രവർത്തകൻ പി.പി. ശശീന്ദ്രന് ആദ്യപ്രതി നൽകിയാണ് പ്രകാശനം നിർവഹിച്ചത്. മംഗളൂരുവിലെ തെരുവോരങ്ങളുടെ കഥ പറയുന്ന നോവൽ കോഴിക്കോട് മിഠായിത്തെരുവിലാണ് പ്രകാശനം ചെയ്തത്.
അനുഭവങ്ങളുടെ പൊള്ളലില്ലാതെ ആർക്കും ഒരു തെരുവിന്റെ കഥയെഴുതാനാവില്ലെന്ന് സുമിത്ര ജയപ്രകാശ് പറഞ്ഞു. മംഗളൂരുവിലെ തെരുവുകളെ സാദിഖ് കാവിൽ എങ്ങനെ ആവാഹിച്ചുവെന്ന് ഈ നോവൽ പറഞ്ഞുതരുമെന്നും അവർ കൂട്ടിച്ചേർത്തു. മലയാള സാഹിത്യത്തിലെ നാഴികക്കല്ലായ ഒരു തെരുവിന്റെ കഥയുണ്ടായ മണ്ണിൽ വെച്ചുതന്നെ മറ്റൊരു തെരുവിന്റെ കഥ പ്രകാശനം ചെയ്യുന്നത് രണ്ട് കാലഘട്ടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അപൂർവ നിമിഷമായി മാറിയെന്ന് പി.പി.ശശീന്ദ്രൻ പറഞ്ഞു. ചടങ്ങിൽ കവി മുരളി മംഗലത്ത് അധ്യക്ഷത വഹിച്ചു.
മാധ്യമ പ്രവർത്തകൻ എം.ഫിറോസ് ഖാൻ മുഖ്യാതിഥിയായിരുന്നു. മഹേഷ് പൗലോസ്, മുസ്തഫ ഒലിവ്, ബോബൻ ശ്രീധരൻ, പ്രശോഭ് രവി, സ്മിത വിനോദ്, ഇസ മറിയം കാവിൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.