ദുബൈയിലെ എൻട്രി പോയിന്‍റിൽ ലഫ്. ജനറൽ മുഹമ്മദ് അൽ മർറി പരിശോധന നടത്തുന്നു
ദുബൈ: സുരക്ഷയും സുസ്ഥിര സേവന സംവിധാനങ്ങളും കൂടുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ദുബൈയിലെ പ്രധാന പ്രവേശന കവാടങ്ങളിൽ ഉന്നതതല പരിശോധന നടത്തി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ഡയറക്ടർ ജനറൽ ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, ഹത്ത അതിർത്തി, അൽ അവീറിലെ വയലേറ്റേഴ്സ് ആൻഡ് ഫോറിനേഴ്സ് ഫോളോ-അപ്പ് സെക്ടർ എന്നിവിടങ്ങളിലായിരുന്നു സന്ദർശനം. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും പ്രവർത്തനക്ഷമതയും വിലയിരുത്തുകയാണ് സന്ദർശനത്തിന്‍റെ പ്രധാന ലക്ഷ്യം.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിലും വേഗതയേറിയ തടസ്സരഹിത സേവനങ്ങൾ ഉറപ്പാക്കുന്നതിലും സ്വീകരിച്ച നടപടികൾ ലഫ്. ജനറൽ അൽ മർറി പരിശോധിച്ചു.
യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങൾ ഉറപ്പാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഹത്ത അതിർത്തി കേന്ദ്രത്തിലെ പാസ്‌പോർട്ട് കൺട്രോൾ വിഭാഗം, അറൈവൽ-ഡിപ്പാർച്ചർ ഹാളുകൾ, പരിശോധനാ കാബിനുകൾ എന്നിവ അദ്ദേഹം സന്ദർശിച്ചു.
ലാൻഡ് പോർട്ട്സ് പാസ്‌പോർട്ട് കൺട്രോൾ ഡയറക്ടർ ബ്രിഗേഡിയർ ഡോ. റാഷിദ് ഉബൈദ് അൽ കെത്ബി സംഘത്തെ സ്വീകരിച്ചു. കസ്റ്റംസ്, ബോർഡർ സെക്യൂരിറ്റി പൊലീസ് തുടങ്ങിയ വകുപ്പുകളുമായി ഏകോപന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളും നടന്നു. അൽ അവീറിലെ ഫോളോ-അപ്പ് സെക്ടറിൽ കേസുകൾ ട്രാക്ക് ചെയ്യുന്നതിനും വേഗത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിനുമായി ഉപയോഗിക്കുന്ന സാങ്കേതിക സംവിധാനങ്ങൾ ലഫ്. ജനറൽ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.