ഷാർജ: വർഷം തോറും ആകാശവിസ്മയം തീർത്ത് എത്തുന്ന പെർസീഡ്സ് ഉൽക്കമഴ കാണാൻ വാനനിരീക്ഷകരെയും സഞ്ചാരികളെയും ക്ഷണിച്ച് ഷാർജ മെലീഹ നാഷനൽ പാർക്ക്. മെലീഹ മരുഭൂമിയിൽ, മനോഹരമായ മലനിരകളുടെ പശ്ചാത്തലത്തിൽ പ്രത്യേകം തയാറാക്കിയ ക്യാമ്പ് സൈറ്റിൽ ആഗസ്റ്റ് 13ന് വൈകുന്നേരം 6.30 മുതൽ രാത്രി ഒരു മണിവരെയാണ് പരിപാടി. അത്യാധുനിക ടെലിസ്കോപുകളിലൂടെയാവും വാനനിരീക്ഷണം. 13ന് വൈകുന്നേരത്തോടെ ഈ വർഷത്തെ ഉൽക്കാവർഷം ഏറ്റവും ശക്തമായി ദൃശ്യമാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഉൽക്കാവർഷത്തിന്റെ പാരമ്യത്തിൽ മണിക്കൂറിൽ 100 ഉൽക്കകൾ വരെ ആകാശത്ത് ദൃശ്യമായേക്കാം.
വാനനിരീക്ഷണത്തിന് യു.എ.ഇയിലെ ഏറ്റവും അനുയോജ്യമായ ഇടങ്ങളിലൊന്നാണ് മെലീഹ നാഷനൽ പാർക്ക്. നഗരവെളിച്ചങ്ങളിൽ നിന്ന് അകലെ സ്ഥിതി ചെയ്യുന്നതിനാലും ചുറ്റുമുള്ള മലനിരകളും വിശാലമായ മരുഭൂമിയും പ്രകാശമലിനീകരണം ഗണ്യമായി കുറക്കുന്നതിനാലും മെലീഹയിൽ കൂടുതൽ തെളിമയാർന്നതും ആഴത്തിലുള്ളതുമായ രാത്രിയാകാശ കാഴ്ചകൾ അനുഭവിക്കാനാകും. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെട്ട ഫായ പാലിയോലാൻഡ്സ്കേപിന്റെ ഭാഗമാണ് മെലീഹ നാഷനൽ പാർക്ക്.
സ്വിഫ്റ്റ്-ടട്ടിൽ എന്ന വാൽനക്ഷത്രത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് പെർസീഡ്സ് പ്രതിഭാസം ഉണ്ടാകുന്നത്. വർഷത്തിലെ ഏറ്റവും ശ്രദ്ധേയമായ ആകാശവിസ്മയങ്ങളിൽ ഒന്നായിട്ടാണ് വാനനിരീക്ഷകർ ഇതിനെ പരിഗണിക്കുന്നത്. ആഗസ്റ്റ് ആദ്യം മുതൽ ആരംഭിച്ച് അതിന്റെ ഉച്ചസ്ഥായിയിൽ എത്തുന്നതുവരെ മനോഹരവും വർണാഭവുമായ ഉൽക്കകളെ ഇതിലൂടെ കാണാം.
ഉൽക്കാവർഷ നിരീക്ഷണത്തിനു പുറമേ, വിദഗ്ധരുടെ നേതൃത്വത്തിൽ ഉൽക്കാവർഷത്തെക്കുറിച്ചുള്ള പ്രത്യേക പ്രസന്റേഷൻ, അതിഥികൾക്കായുള്ള ക്വിസ് മത്സരങ്ങൾ, സമ്മാനങ്ങൾ എന്നിവയോടൊപ്പം ദൂരദർശിനിയിലൂടെ ചന്ദ്രനും ആകാശ വസ്തുക്കളും മറ്റു ഗ്രഹങ്ങളും കൂടുതൽ അടുത്തു കാണാൻ പ്രത്യേക സെഷനുകളും ക്രമീകരിച്ചിട്ടുണ്ട്. ആസ്ട്രോ ഫോട്ടോഗ്രഫിയിൽ പരിശീലനം ലഭിച്ച മെലീഹയിലെ വിദഗ്ധരുടെ സഹായത്തോടെ ചിത്രങ്ങൾ പകർത്താനുമാവും.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 068 021 111 എന്ന ഫോൺ നമ്പറിലോ mleihamanagement@discovermleiha.ae എന്ന ഈമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.