ദുബൈ: റാസ് അൽ ഖോർ, അൽ ഖൈൽ റോഡുകളിൽ പുതിയ ലൈനുകൾ നിർമിച്ചും പ്രവേശന-നിഗമന കവാടങ്ങൾ (എൻട്രി, എക്സിറ്റ്) നവീകരിച്ചും ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ). തിരക്ക് കുറക്കുന്നതിനായി നടപ്പാക്കിയ പുതിയ പരിഷ്കാരങ്ങൾ വഴി ഇരുറോഡുകളുടെയും ഗതാഗത ശേഷി 20 ശതമാനം വർധിച്ചതായി ആർ.ടി.എ അറിയിച്ചു. ഭാവിയിലെ വളർച്ചക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും യാത്രാസൗകര്യം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് പദ്ധതി.
പദ്ധതിയുടെ ഭാഗമായി ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ് കവല മുതൽ അൽ ഖൈൽ റോഡ് തെക്കുഭാഗത്തേക്ക് നീളുന്ന രീതിയിൽ റാസ് അൽ ഖോർ റോഡിൽ പുതിയ വരി കൂടി കൂട്ടിച്ചേർത്തു. ഇതോടെ ഇവിടുത്തെ വരികളുടെ എണ്ണം മൂന്നിൽ നിന്ന് നാലായി ഉയർന്നു. റോഡിന്റെ ശേഷി 33 ശതമാനം വർധിക്കുകയും ചെയ്തു. ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റിൽനിന്ന് മൈദാനിലേക്കുള്ള എക്സിറ്റിലും, റാസ് അൽ ഖോറിൽനിന്ന് ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റിലേക്കുള്ള എൻട്രൻസിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
പുതിയ മാറ്റങ്ങൾ കാരണം റാസ് അൽ ഖോർ റോഡിൽനിന്ന് അൽ ഖൈൽ റോഡിലേക്കുള്ള യാത്രാസമയം 15 മിനിറ്റിൽ നിന്ന് 12 മിനിറ്റായി കുറയും. ഇതിനുപുറമേ അബൂദബി ഭാഗത്തേക്കുള്ള അൽ ഖൈൽ റോഡിൽ ഒരു കിലോമീറ്റർ നീളത്തിൽ പുതിയൊരു ലൈൻ കൂടി നിർമിച്ചിട്ടുണ്ട്. ഇവിടത്തെയും വരികളുടെ എണ്ണം നാലായി ഉയർന്നതോടെ റോഡിന്റെ ശേഷി 33 ശതമാനം വർധിക്കും. തിരക്കുള്ള സമയങ്ങളിലെ യാത്രാസമയത്തിൽ 20 ശതമാനം വരെ കുറവ് വരും.
ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റിൽനിന്ന് റാസ് അൽ ഖോർ റോഡിലേക്ക് പുതിയ എക്സിറ്റ് തുറന്നതും, എക്സിറ്റ് 25 വീതികൂട്ടിയതും, ബിസിനസ് ബേ മേഖലയിൽ വരുത്തിയ വികസനങ്ങളും ഉൾപ്പെടെ അടുത്തിടെ ആർ.ടി.എ നടപ്പിലാക്കിയ തുടർച്ചയായ ഗതാഗത പരിഷ്കാരങ്ങളുടെ ഭാഗമായാണ് പുതിയ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.