റോഡിൽ കുടുങ്ങിയ കേടായ വാഹനം തള്ളിക്കൊണ്ടുപോകുന്ന പൊലീസ് ഉദ്യോഗസ്ഥൻ

തിരക്കേറിയ ഹൈവേയിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷിക്കാൻ ഗതാഗതം പൂർണമായി തടഞ്ഞ് ദുബൈ പൊലീസ്

ദുബൈ: ദുബൈയിലെ ഏറ്റവും തിരക്കേറിയ ഹൈവേകളിലൊന്നിൽ വഴിയിൽ കുടുങ്ങിപ്പോയ ഡ്രൈവറെ സഹായിക്കാനായി പൊലീസ് ഉദ്യോഗസ്ഥർ ഗതാഗതം പൂർണമായി തടഞ്ഞു. ശൈഖ് സായിദ് റോഡ് ഹൈവേയിലാണ് അസാധാരണ ദൃശ്യങ്ങൾക്ക് വാഹനയാത്രക്കാർ സാക്ഷ്യം വഹിച്ചത്. വാഹനം കേടായതിനെ തുടർന്ന് റോഡരികിൽ കുടുങ്ങിയ ഡ്രൈവറെ പൊലീസ് ഉദ്യോഗസ്ഥർ സഹായിക്കാൻ എത്തുന്ന വിഡിയോ ‘ദുബൈ സിവിലിറ്റി കമ്മിറ്റി’ ആണ് പങ്കുവെച്ചത്.

വിഡിയോയിൽ, ഒരു പൊലീസ് പട്രോളിങ് വാഹനം റോഡിന് കുറുകെ നിർത്തി മറ്റ് വരികളിലൂടെയുള്ള ഗതാഗതം തടയുന്നതും കുടുങ്ങിക്കിടക്കുന്ന കാറിന് ചുറ്റും സുരക്ഷാ കവചം തീർക്കുന്നതും കാണാം. പൊലീസ് ഉദ്യോഗസ്ഥൻ ഉടനടി ഡ്രൈവറുടെ അടുത്തെത്തി. തുടർന്ന്, പൊലീസ് ഉദ്യോഗസ്ഥൻ പട്രോൾ വാഹനത്തിൽ നിന്ന് ഇറങ്ങി, കേടായ കാർ പ്രധാന റോഡിൽ നിന്ന് മാറ്റി സുരക്ഷിതമായ സ്ഥലത്തേക്ക് തള്ളി മാറ്റാൻ സഹായിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

സമൂഹ മാധ്യമങ്ങളിൽ വിഡിയോ വളരെ വേഗം വൈറലായി. പൊതുജനങ്ങളിൽനിന്ന് വലിയ രീതിയിലുള്ള പ്രശംസയാണ് ഇതിന് ലഭിക്കുന്നത്. മറ്റുള്ളവരെ സംരക്ഷിക്കുന്നതിനായി സാധാരണ ചുമതലകൾക്കപ്പുറം പ്രവർത്തിച്ച ഉദ്യോഗസ്ഥരുടെ മാതൃകാപരമായ പ്രവർത്തനത്തെ ദുബൈ സിവിലിറ്റി കമ്മിറ്റി അഭിനന്ദിച്ചു.

‘ചിലപ്പോൾ, ഔദ്യോഗിക ചുമതലകൾ എന്നാൽ പ്രതീക്ഷിക്കുന്നതിലും അപ്പുറം പ്രവർത്തിക്കുക എന്നതാണ്. ഒരു ജീവൻ സംരക്ഷിക്കാൻ വേണ്ടി ഒരു ഹൈവേ മുഴുവൻ നിർത്തുന്നത് സുരക്ഷിതത്വത്തിന് പ്രഥമ പരിഗണന നൽകുന്നതും ഒപ്പം, ഉയർന്ന തലത്തിലുള്ള ഉത്തരവാദിത്തബോധത്തെ പ്രതിഫലിപ്പിക്കുന്നതുമാണ്’ -കമ്മിറ്റി വ്യക്തമാക്കി.

ശൈഖ് സായിദ് റോഡ് പോലുള്ള അതിവേഗ പാതകളിൽ വാഹനങ്ങൾ കേടാകുന്നത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാം. അതുകൊണ്ടുതന്നെ, ദുബൈയിലെ വിപുലമായ റോഡ് ശൃംഖലയിൽ അടിയന്തിര ഘട്ടങ്ങളിൽ അതിവേഗം പ്രതികരിക്കാനും സഹായമെത്തിക്കാനും പ്രതിജ്ഞാബദ്ധമെന്ന് തെളിയിക്കുകയാണ് ദുബൈ പൊലീസ്.

Tags:    
News Summary - Dubai Police rescue driver stuck on busy highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.