ദുബൈ: എമിറേറ്റിലെ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന നിർദിഷ്ട എയർപോർട്ട് എക്സ്പ്രസ് ലൈനിന്‍റെ രൂപ രേഖ തയ്യാറാക്കാനും സാധ്യത പഠനം നടത്താനും താൽപര്യമുള്ള കമ്പനികളിൽ നിന്ന് കരാർ ക്ഷണിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ).
55 കിലോമീറ്റർ നീളമുള്ള പുതിയ പാതയിൽ അഞ്ച് മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റെഡ്ലൈൻ മെട്രോ സ്റ്റേഷനിൽ നിന്ന് ജബൽ അലിയിലെ ആൽ മക്തൂം വിമാനത്താവളം (ഡി.ഡബ്ല്യു.സി) വരെയാണ് എയർപോർട്ട് എക്സ്പ്രസ് ലൈൻ പാത. ഇതിന്‍റെ സാധ്യത പഠനം നടത്താൻ താൽപര്യമുള്ള കമ്പനികൾക്ക് നിർദേശം സമർപ്പിക്കാൻ ജൂൺ വരെ സമയം അനുവദിച്ചിരിക്കുകയാണ് ആർ.ടി.എ. അൽ ജദ്ദാഫിലൂടെ കടന്നുപോകുന്ന നിർദിഷ്ട പാത അൽ ഖൈൽ റോഡിലൂടെ സഞ്ചരിച്ച് ജുമൈറ വില്ലേജ് സർക്കിളിലെ (ജെ.വി.സി) പുതിയ മെട്രോ സ്റ്റേഷനിൽ എത്തും. അവിടെ നിന്ന് ആൽ മക്തൂം വിമാനത്താവളങ്ങളിലേക്ക് യാത്ര തുടരുന്ന രീതിയിലാണ് പാത വിഭാവനം ചെയ്യുന്നത്.
നിർദിഷ്ട പാതക്ക് രണ്ട് ട്രാക്കുകളാണ് ഉണ്ടാവുക. ഇതിൽ ഒന്ന് ജെ.വി.സിയെ എമിറേറ്റ്സ് ഗോൾഫ് ക്ലബുമായി ബന്ധിപ്പിക്കുകയും മറ്റൊന്ന് ബിസിനസ് ബേയിലേക്ക് പോകുന്നതുമാണ്. നിലവിലെ മെട്രോ സർവിസിൽ നിന്ന് വ്യത്യസ്തമായി നിർദിഷ്ട എയർപോർട്ട് എക്സ്പ്രസ് ലൈൻ പാതയിൽ യാത്രക്കാർക്ക് വിദൂര എയർലൈൻ ചെക് ഇൻ, ബാഗേജ് ഡ്രോപ്പ് ഓഫ്, സ്റ്റേഷനുകളിൽ സുരക്ഷ പരിശോധന തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും. ഭാവിയിൽ നഗരത്തിന്‍റെ വ്യോമ മേഖലയിൽ നിർണായകമായ പങ്കുവഹിക്കാൻ പോകുന്ന ദുബൈ ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിച്ചുള്ള റെയിൽ കണക്ടിവിറ്റി വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം.
ഒരു വിമാനത്താവളത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന പരമ്പരാഗത മെട്രോ ലൈനുകളിൽ നിന്ന് വ്യത്യസ്തമായി രണ്ട് പ്രധാന എയർപോർട്ടുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. പാതയുടെ നിർമാണം പൂർത്തിയായാൽ ഇരു എയർപോർട്ടുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ലിങ്കായി ഇത് മാറും. കൂടാതെ റസിഡൻഷ്യൽ, ബിസിനസ് ജില്ലകൾക്കും ഇത് പ്രയോജനപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.