ആർ.ടി.എയുടെ റോഡ് സേഫ്റ്റി ഫിലിം ഫെസ്റ്റിവൽ രണ്ടാം പതിപ്പ് പ്രഖ്യാപിച്ചു; വിജയികൾക്ക് മൂന്നുലക്ഷം ദിർഹമിന്‍റെ സമ്മാനങ്ങൾ

ദുബൈ: ട്രാഫിക് ബോധവൽക്കരണ സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) റോഡ് സേഫ്റ്റി ഫിലിം ഫെസ്റ്റിവലിന്‍റെ രണ്ടാം പതിപ്പ് പ്രഖ്യാപിച്ചു. അസീസി ഡെവലപ്‌മെന്‍റ്​സിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ മത്സരത്തിൽ മൂന്നുലക്ഷം ദിർഹമിന്‍റെ സമ്മാനങ്ങൾ നൽകും. റോഡ് സുരക്ഷയെക്കുറിച്ചുള്ള ഹ്രസ്വചിത്രങ്ങളിലൂടെ സുരക്ഷിതമായ ഡ്രൈവിങ്​ രീതികൾ പ്രോത്സാഹിപ്പിക്കുകയാണ് മത്സരത്തിന്‍റെ പ്രധാന ലക്ഷ്യം.

വ്യക്തികൾ, സർവകലാശാല വിദ്യാർഥികൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവർക്ക് ഈ മത്സരത്തിൽ പങ്കാളികളാകാം. ആഗസ്റ്റ് 24 മുതൽ നവംബർ 22 വരെ ആർ.ടി.എയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (www.rta.ae/roadsafetyfilmfestival) വഴി അപേക്ഷകൾ സമർപ്പിക്കാം. 100ലധികം എൻട്രികൾ ലഭിച്ച ഒന്നാം പതിപ്പിന്‍റെ വൻ വിജയത്തിന് ശേഷമാണ് കൂടുതൽ പങ്കാളിത്തവും വ്യത്യസ്തമായ പ്രമേയങ്ങളും ഉൾപ്പെടുത്തി പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

വ്യക്തികളും വിദ്യാർഥികളും, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, കമ്യൂണിറ്റി എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. ഇതിൽ ആദ്യത്തെയും മൂന്നാമത്തെയും വിഭാഗങ്ങളിലെ ആദ്യ മൂന്നുസ്ഥാനക്കാർക്ക് യഥാക്രമം 30,000 ദിർഹം, 20,000 ദിർഹം, 10,000 ദിർഹം എന്നിങ്ങനെ ആകെ 2,40,000 ദിർഹത്തിന്‍റെ കാഷ്​ അവാർഡുകൾ നൽകും. സ്ഥാപനങ്ങൾക്കായുള്ള രണ്ടാം വിഭാഗത്തിലെ വിജയികൾക്ക് ട്രോഫികളാണ് സമ്മാനിക്കുക. ‘കുടുംബ വർഷം’ പ്രമാണിച്ചുള്ള പ്രത്യേക ചിത്രങ്ങൾക്കും വാഹനാപകടങ്ങളിൽപ്പെട്ടവരുടെ അനുഭവങ്ങൾ വിവരിക്കുന്ന ചിത്രങ്ങൾക്കും മത്സരത്തിൽ മുൻഗണനയുണ്ട്.

റോഡപകടങ്ങളും മരണങ്ങളും പൂർണമായി ഇല്ലാതാക്കുക എന്ന ആഗോള സുരക്ഷാ ലക്ഷ്യത്തിന്‍റെ ഭാഗമായാണ് ആർ.ടി.എ ഈ പദ്ധതി നടപ്പാക്കുന്നത്. വിജയിക്കുന്ന ചിത്രങ്ങൾ സ്കൂളുകളിലെ ബോധവൽക്കരണ പരിപാടികളിലും വർക്ക്ഷോപ്പുകളിലും ആർ.ടി.എയുടെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും പ്രദർശിപ്പിക്കും. സുരക്ഷിതമായ യാത്രാസംസ്കാരം വളർത്തിയെടുക്കുന്നതിലൂടെ വാഹനാപകടങ്ങളും ഗുരുതര പരിക്കുകളും കുറക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Tags:    
News Summary - RTA Announces 2nd Road Safety Film Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.