യു.എ.ഇക്കാര്‍ക്ക് ദക്ഷിണ  കൊറിയയിലേക്കും വിസ വേണ്ട

അബൂദബി: യു.എ.ഇ പൗരന്മാരെ ദക്ഷിണ കൊറിയയിലേക്ക് വിസയില്ലാതെ പ്രവേശിക്കാനും 90 ദിവസം വരെ താമസിക്കാനും അനുവദിക്കുന്ന കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. സെപ്റ്റംബര്‍ 21 മുതലാണ് വിസ ഇളവ് പ്രാബല്യത്തിലായതെന്ന് യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു.
ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ളിക്കിടെ നടന്ന കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധമാണ് ഇത്തരമൊരു കരാറില്‍ പ്രതിഫലിക്കുന്നതെന്നും മന്ത്രാലയം പറഞ്ഞു.
ഈ കരാറോടെ യു.എ.ഇക്കാര്‍ക്ക് വിസയില്ലാതെ പോകാവുന്ന രാജ്യങ്ങളുടെ എണ്ണം 92 ആയി. ഇതില്‍ 14 എണ്ണം അറബ് രാജ്യങ്ങളാണ്. സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍, സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍, സിറിയ, തുനീഷ്യ, ഈജിപ്്ത്, ജോര്‍ദാന്‍, ലെബനാന്‍, മൊറോക്കോ, യമന്‍, മൗറീഷ്യസ്, സ്വാസിലാന്‍ഡ്, സെനഗല്‍ എന്നിവയാണിവ.
കിര്‍ഗിസ്താന്‍, ബ്രൂണെ, കൊറിയ, കസാഖിസ്താന്‍, ഹോങ്കോങ്, തായ്ലന്‍റ്, ഫിലിപ്പീന്‍സ്, മലേഷ്യ, സിംഗപ്പൂര്‍ എന്നിവയടക്കം 17 ഏഷ്യന്‍ രാജ്യങ്ങളിലേക്കും യു.എ.ഇക്കാര്‍ക്ക് വിസ ആവശ്യമില്ല. ബോട്സ്വാന, എരിത്രിയ, ഷിസെല്ളെസ് തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും ഇളവുണ്ട്.  യൂറോപ്പില്‍ 44 രാജ്യങ്ങളില്‍ വിസയില്ലാതെ സഞ്ചരിക്കാന്‍ യു.എ.ഇക്കാര്‍ക്ക് സാധിക്കും. ആസ്ട്രിയ, ബെല്‍ജിയം, ഡെന്മാര്‍ക്ക്, സ്വീഡന്‍, മാള്‍ട്ട, എസ്തോണിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, പോളണ്ട്, ലിത്വാനിയ, ലാത്വിയ, ഗ്രീസ്, ഐസ്ലാന്‍ഡ്, ഇറ്റലി, സ്ളൊവാക്യ, ചെക് റിപബ്ളിക്, സ്വിറ്റ്സര്‍ലാന്‍ഡ്, ലക്സംബര്‍ഗ്, നെതര്‍ലാന്‍ഡ്സ്, ഹംഗറി, സ്ളൊവേനിയ, ക്രൊയേഷ്യ, ബള്‍ഗേറിയ, റുമാനിയ, ലെയ്ചെന്‍സ്റ്റെയ്ന്‍, റഷ്യ, സൈപ്രസ്, നോര്‍വേ, പോര്‍ചുഗല്‍, സ്പെയിന്‍, വത്തിക്കാന്‍, അന്‍ഡോറ, സാന്‍ മാറിനോ, ദ പ്രിന്‍സിപാലിറ്റി ഓഫ് മൊനാകോ, ബോസ്നിയ-ഹെര്‍സെഗോവിന, കൊസോവോ, മാസിഡോണിയ, മോണ്ടിനെഗ്രോ, അല്‍ബേനിയ, സെര്‍ബിയ, ജോര്‍ജിയ തുടങ്ങിയവയാണ് ആ രാജ്യങ്ങള്‍. യു.കെ, വടക്കന്‍ അയര്‍ലന്‍ഡ്, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ ഓണ്‍ലൈന്‍ വിസയില്‍ പോകാം. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.