അബൂദബി: ടാക്സി ഡ്രൈവര്‍മാര്‍ക്ക് മാസത്തില്‍ അനുവദിച്ച നാല് ദിവസത്തെ അവധിയില്‍ രണ്ടെണ്ണമെങ്കിലും നിര്‍ബന്ധമായും എടുത്തിരിക്കണമെന്ന് നിബന്ധന വെക്കാന്‍ അബൂദബി ഗതാഗത നിയന്ത്രണ കേന്ദ്രം (ട്രാന്‍സാഡ്) ആലോചിക്കുന്നു. വിശ്രമം ലഭിക്കുന്നില്ളെന്നത് അടക്കം ടാക്സി ഡ്രൈവര്‍മാരുടെ തൊഴിലിനെ കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഓരോ മാസവും ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും അവധിയെടുക്കണമെന്ന നിബന്ധന വെക്കുന്നത്.
ടാക്സി കമ്പനികള്‍ അവധി നല്‍കുന്നുണ്ടെങ്കിലും മിക്ക ഡ്രൈവര്‍മാരും വരുമാനത്തെ ബാധിക്കുമെന്നതിനാല്‍ അവധിയെടുക്കാതെ ജോലിയെടുക്കുകയാണ്. ഓരോ മാസവും നിശ്ചിത സംഖ്യ നേടുകയാണ് ഡ്രൈവര്‍മാരുടെ ആവശ്യം. എന്നാല്‍, അവധിയെടുക്കുന്നത് കാരണം ഡ്രൈവര്‍മാരുടെ കമീഷനില്‍ കുറവ് വരില്ളെന്ന് ട്രാന്‍സാഡ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ആല്‍ ഖാസിമി പറഞ്ഞു. നിലവില്‍ ഏഴ് കമ്പനികളുടേതായി 7,645 ടാക്സികള്‍ അബൂദബിയിലുണ്ട്. ഈയിടെ മൂന്ന് കമ്പനികളിലെ തൊഴിലാളികള്‍ പണിമുടക്കിയിരുന്നെങ്കിലും അത് പെട്ടെന്ന് അവസാനിച്ചതായും അദ്ദേഹം പറഞ്ഞു.
ജോലിക്ക് പോകാത്ത ദിവസങ്ങളില്‍ പ്രതിഫലത്തില്‍നിന്ന് 25 ദിര്‍ഹം ചില ടാക്സി കമ്പനികള്‍ കുറച്ചിരുന്നതായി ഡ്രൈവര്‍മാര്‍ പരാതിപ്പെട്ടിരുന്നു. പണിമുടക്കിനെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഇങ്ങനെ പണം കുറക്കുന്നത് ഒഴിവാക്കാന്‍ ധാരണയായിരുന്നു. സൗജന്യ താമസം, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയോടൊപ്പം 800 ദിര്‍ഹമാണ് ഡ്രൈവര്‍മാര്‍ക്ക് പൊതുവായി ലഭിക്കുന്ന അടിസ്ഥാന ശമ്പളം. വാഹനങ്ങള്‍ ഇടിച്ചാലും മറ്റുമുണ്ടാകുന്ന കേടുപാടിനും ഗതാഗത നിയമം ലംഘിച്ചാലുള്ള പിഴക്കും ഡ്രൈവര്‍മാരില്‍നിന്ന് കമ്പനികള്‍ പണം ഈടാക്കും. അതിനാല്‍ ഈ തൊഴിലില്‍നിന്ന് ഒന്നും നേടാനാകുന്നില്ളെന്നാണ് ഡ്രൈവര്‍മാരുടെ പരാതി. ഡ്രൈവര്‍മാര്‍ക്ക് പരാതികളുണ്ടെങ്കില്‍ ട്രാന്‍ഡാഡിന്‍െറ ഡ്രൈവര്‍ കെയര്‍ സെന്‍ററില്‍ ബോധിപ്പിക്കാമെന്നും മുഹമ്മദ് ആല്‍ ഖാസിമി പറഞ്ഞു. മാസത്തില്‍ ഏകദേശം 150 പരാതികള്‍ ഇവിടെ ലഭിക്കുന്നതായും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.