രോഗികളെ സംബന്ധിച്ച വിവരങ്ങള്‍ വിരല്‍തുമ്പില്‍; നബിദ്, സലാമ പദ്ധതികള്‍ക്ക് തുടക്കം

ദുബൈ: ദുബൈയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്കത്തെുന്നവരെക്കുറിച്ച എല്ലാ വിവരങ്ങളും ഇലക്ട്രോണിക് സംവിധാനത്തില്‍ രേഖപ്പെടുത്തുകയും ഒറ്റ ക്ളിക്കില്‍ ലഭ്യമാക്കുകയും ചെയ്യുന്ന നബിദ്, സലാമ പദ്ധതികള്‍ക്ക് ദുബൈ ഹെല്‍ത്ത് അതോറിറ്റി തുടക്കം കുറിച്ചു.
 ദുബൈ എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനും കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം കഴിഞ്ഞദിവസം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ദുബൈയിലെ 2700ഓളം സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ പദ്ധതിക്ക് കീഴില്‍ വരും. 
ദുബൈ നിവാസിയായ ഓരോരുത്തരുടെയും പേരില്‍ ഇലക്ട്രോണിക് ഫയല്‍ തുറക്കുകയും അത് കേന്ദ്രീകൃത സംവിധാനവുമായി ബന്ധിപ്പിക്കുകയുമാണ് ചെയ്യുക.
 ഡോക്ടറോ ആശുപത്രിയോ മാറുമ്പോള്‍ രോഗികള്‍ക്ക് ഫയല്‍ കൂടെ കൊണ്ടുപോകേണ്ടതില്ല. ഡോക്ടര്‍ക്ക് മുന്നിലെ കമ്പ്യൂട്ടറില്‍ ഫയല്‍ നമ്പര്‍ അടിച്ചാല്‍ രോഗിയുടെ അതുവരെയുള്ള ചികിത്സ സംബന്ധിച്ച എല്ലാ വിവരങ്ങളും സ്ക്രീനില്‍ തെളിയും. 
2018 ആദ്യപാദത്തോടെ സംവിധാനം പൂര്‍ണമായും നിലവില്‍ വരും. ക്രമേണ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ദേശീയ ഏകീകൃത മെഡിക്കല്‍ റെക്കോഡ്സ് സംവിധാനവുമായി ഇതിനെ ബന്ധിപ്പിക്കും. ഇതോടെ രാജ്യത്തുടനീളം ഈ സേവനം ലഭ്യമാകും.  
രോഗികളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭിക്കുമെന്നതിനാല്‍ പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുക പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ എത്രയും വേഗം നടപടികള്‍ സ്വീകരിക്കാനാകും. രോഗപ്രതിരോധ രംഗത്തും ഫലപ്രദമായ മുന്‍കരുതലെടുക്കാന്‍ കഴിയും. 
ജീവിതശൈലീ രോഗങ്ങള്‍, അലര്‍ജി, ഇതുവരെ നടത്തിയ ചികിത്സ, ചികിത്സിച്ച ഡോക്ടര്‍മാര്‍ തുടങ്ങിയ വിവരങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാം. സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ്, ഇമിഗ്രേഷന്‍, നഗരസഭ തുടങ്ങിയവക്കും വിവരങ്ങള്‍ ലഭ്യമാകും. 
ചികിത്സാ രംഗത്തിന്‍െറ മുഖച്ഛായ മാറ്റാന്‍ പദ്ധതിക്ക് കഴിയുമെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖാതമി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.