ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സ്റ്റേറ്റ് സെക്രട്ടറി സി.എ മൂസ മൗലവി, ഡി.കെ.ഐ.സി.സി നേതാക്കൾ എന്നിവർ ജിദ്ദയിൽ വാർത്ത സമ്മേളത്തിൽ സംസാരിക്കുന്നു
ജിദ്ദ: തെക്കൻ കേരളത്തിൽ ഇസ്ലാമിക നവോത്ഥാനത്തിനായി നിലകൊള്ളുന്ന ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ അതിന്റെ 70ാം വാർഷികം ഒരു വർഷം നീണ്ടുനിൽക്കുന്ന ബഹുമുഖ പരിപാടികളോടെ സമുചിതമായി ആചരിക്കുകയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി സി.എ. മൂസ മൗലവി ജിദ്ദയിൽ നടത്തിയ വാർത്ത സമ്മേളത്തിൽ അറിയിച്ചു. 2026 ജനുവരി 19 ന് കൊല്ലം ആശ്രമം മൈതാനിയിൽ ലക്ഷങ്ങൾ പങ്കെടുക്കുന്ന റാലിയും പൊതുസമ്മേളനവും നടക്കും. 'ഉറച്ച ആദർശം ഒരുമയുള്ള ഉമ്മത്ത് ' എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുടങ്ങി രാഷ്ട്രീയ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളും വിവിധ മത, സാമുദായിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും. താലൂക്ക്, ജില്ല പ്രവർത്തക കൺവെൻഷനുകൾ, മതസൗഹൃദ കൂട്ടായ്മകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, മഹല്ലുതല കൂട്ടായ്മകൾ, മീലാദ് പ്രോഗ്രാമുകൾ, മാധ്യമ സെമിനാർ, യുവജന സമ്മേളനം, വിദ്യാർഥി കൺവെൻഷൻ തുടങ്ങിയ വിവിധ പരിപാടികൾ സമയ ബന്ധിതമായി നടന്നുകൊണ്ടിരിക്കുന്നു.
നിലവിൽ ഗ്ലോബൽ, നാഷനൽ, സെൻട്രൽ ഏരിയ എന്നീ തലങ്ങളിലായി ജി.സി.സി രാഷ്ടങ്ങളിൽ 29 കമ്മിറ്റികൾക്കു രൂപം നൽകി മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. മലേഷ്യ, മുംബൈ, ബംഗളൂരൂ എന്നിവിടങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുകയും കമ്മിറ്റികൾ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി കോഓഡിനേറ്റർമാരെ നിശ്ചയിക്കുകയും ചെയ്തു. ഉടൻ തന്നെ യൂറോപ്യൻ രാജ്യങ്ങളടക്കമുള്ള മറ്റു പ്രദേശങ്ങളിലേക്കും പ്രവർത്തനങ്ങൾ വികസിപ്പിക്കാൻ ഡി.കെ.ഐ.സി.സി നേതൃത്വം തീരുമാനിച്ചിട്ടുണ്ടെന്നും സി.എ മൂസ മൗലവി അറിയിച്ചു.
അതിന് വേണ്ടി ശരിയായ അവബോധത്തോടെ മതേതര പ്രസ്ഥാനങ്ങളും പിന്നോക്ക, ന്യൂനപക്ഷ ജനവിഭാഗങ്ങളും ഒറ്റക്കെട്ടായി യോജിച്ച നിലപാട് സ്വീകരിക്കേണ്ടതുണ്ട്. സുന്നത്തു ജമാഅത്തിന്റെ ആശയാദർശങ്ങളിൽ അടിയുറച്ച് നിന്ന് ഏഴ് പതിറ്റാണ്ടുകളായി തെക്കൻ കേരളത്തിൽ മത, സാമൂഹിക, സാംസ്കാരിക, വൈജ്ഞാനിക, ജീവകാരുണ്യ മേഖലകളിൽ സ്തുത്യർഹമായ പ്രവർത്തനം നടത്തിവരുന്ന മത സംഘടനയാണ് ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ. സമീപനങ്ങളിലും പ്രബോധന ശൈലിയിലും സവിശേഷമായ രീതികൾ നിലനിർത്തി പോരുന്ന ദക്ഷിണക്ക് സംഘടന ശത്രുക്കളില്ല. സുന്നത്തു ജമാഅത്തിന്റെ ഇതര സംഘടനകളുമായി അങ്ങേയറ്റം സൗന്ദര്യാത്മകമായ ബന്ധമാണ് ദക്ഷിണക്കുള്ളത്. രാഷ്ട്രീയ രംഗത്ത് തികച്ചും ചേരിചേരാ നയം സ്വീകരിച്ചു വരുന്ന ദക്ഷിണക്ക് പ്രശ്നാധിഷ്ഠിതമായി പ്രതികരിക്കാനും സമീപിക്കാനും സാധിക്കുന്നുണ്ടെന്നും സി.എ. മൂസ മൗലവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.