ചൊവ്വാഴ്ച യാംബുവിൽ രേഖപ്പെടുത്തിയത് ആഗോളതലത്തിലെ ഏറ്റവും ഉയർന്ന താപനില

യാംബു: സൗദി അറേബ്യയിൽ ചൊവ്വാഴ്ച 46 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നു. പടിഞ്ഞാറൻ മേഖലയിലെ യാംബുവിൽ രേഖപ്പെടുത്തിയ 46 ഡിഗ്രി സെൽഷ്യസ് ആഗോള വ്യാപകമായി 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

മക്കയിലെ അറഫയിൽ രേഖപ്പെടുത്തിയ 44 ഡിഗ്രി, താപനിലയിൽ അഞ്ചാം സ്ഥാനത്താണ്. ലോകത്തിലെ ഏറ്റവും ഉയർന്ന താപനിലയുടെ പട്ടികയിൽ യാംബു ഒന്നാമത് എത്തിയത് ഏറെ ആശ്ചര്യമുണ്ടാക്കിയെന്ന് അൽഖസീം സർവകലാശാലയിലെ ഭൂമിശാസ്ത്ര വിഭാഗം പ്രഫസർ അബ്ദുല്ല അൽമിസ്‌നദ് പ്രാദേശിക പത്രത്തിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു.

പടിഞ്ഞാറൻ മേഖലയിലുള്ള ഉപരിതലത്തിലുള്ള കാറ്റിെൻറ വ്യതിയാനമാണ് പൊതുവെ മിതമായ കാലാവസ്ഥ റിപ്പോർട്ട് ചെയ്യുന്ന യാംബുവിൽ കൂടിയ ചൂട് രേഖപ്പെടുത്താൻ ഇടയാക്കിയതെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു. വരണ്ട കാലാവസ്ഥയാണ് സൗദിയുടെ പ്രധാനഭാഗങ്ങളിൽ. ഖമീസ് മുശൈത്ത്, അബഹ, ബിഷ തുടങ്ങിയ പ്രദേശങ്ങളിലാണ് സൗദിയിൽ സാധാരണ കൂടിയ താപനില രേഖപ്പെടുത്താറുള്ളത്.

കഠിന ചൂടുള്ള പ്രദേശങ്ങളിൽ പുറംജോലികളിൽ മാസങ്ങൾക്ക് മുമ്പ് തന്നെ അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നതിനാല്‍ സംഭവിക്കാവുന്ന ആരോഗ്യ പ്രശ്ങ്ങളിൽ നിന്നും സുരക്ഷ നേടാൻ എല്ലാവരും ജാഗ്രതാനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.