ഹഫർ അൽ ബാതിൻ: സൗദി അറേബ്യയിൽ ജോലിയിൽ പ്രവേശിച്ച് 10-ാം ദിവസം ഉത്തർപ്രദേശ് സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. ഷക്കീൽ സാക്കിർ (41) ആണ് കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാതിനിൽ മരിച്ചത്. സൗദി സ്പോൺസറുടെ കീഴിൽ വീട്ടുജോലിക്കാരനായി 10 ദിവസം മുൻപാണ് ഇദ്ദേഹം ആദ്യമായി രാജ്യത്ത് എത്തിയത്.
താമസസ്ഥലത്തെ മുറിയിൽ വെച്ച് പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഷക്കീലിനെ സ്പോൺസർ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. പിന്നീട് ആശുപത്രിയിൽ നടത്തിയ വിശദമായ പരിശോധനയിലാണ് മരണകാരണം ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചത്. തുടർനടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് ഒ.ഐ.സി.സി ഹഫർ അൽ ബാതിൻ പ്രസിഡൻറ് വിബിൻ മറ്റത്തിെൻറ നേതൃത്വത്തിൽ റിയാദിലെ ഇന്ത്യൻ എംബസിയുടെയും ബന്ധപ്പെട്ട സൗദി അധികൃതരുടെയും സഹകരണത്തോടെ മരണാനന്തര നിയമനടപടികൾ വേഗത്തിലാക്കി.
തുടർന്ന് നാട്ടിലുള്ള കുടുംബാംഗങ്ങളുടെ സമ്മതത്തോടെയും ആവശ്യമായ ഔദ്യോഗിക രേഖകൾ ലഭ്യമാക്കിയതിനും ശേഷം മൃതദേഹം ഹഫർ അൽ ബാതിനിൽ തന്നെ ഖബറടക്കി. പരേതനായ ഷക്കീൽ സാക്കിറിെൻറ മാതാവ് ജൈബുൽ, പിതാവ് അലി, ഭാര്യ അഫ്‌സാന എന്നിവരാണ് അടുത്ത ബന്ധുക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.