ജിദ്ദ: സൗദിയുടെ മിക്ക പ്രദേശങ്ങളിലും തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള താഴ്വരകളിലും അരുവികളിലും നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണം. വെള്ളക്കെട്ടുകളിൽ നീന്തുന്നതും ഒഴിവാക്കണമെന്ന് സിവിൽ ഡിഫൻസ് നിർദേശിച്ചു.
മക്ക മേഖലയിൽ മിതമായതോ കനത്തതോ ആയ മഴക്ക് സാധ്യതയുണ്ട്. ഇത് മിന്നൽ പ്രളയം, ആലിപ്പഴം വീഴ്ച, പൊടിക്കാറ്റ് എന്നിവക്ക് കാരണമായേക്കാം. റിയാദിൽ നേരിയതോ മിതമായതോ ആയ മഴയും പൊടിക്കാറ്റും അനുഭവപ്പെടും. മദീന, അൽ ജൗഫ്, വടക്കൻ അതിർത്തി, ഹാഇൽ, അൽഖസീം, കിഴക്കൻ പ്രവിശ്യ, അൽബഹ, അസീർ, ജീസാൻ മേഖലകളിൽ മിതമായതോ കനത്തതോ ആയ മഴക്ക് സാധ്യതയുണ്ട്. തബൂക്കിലും നേരിയതോ മിതമായതോ ആയ മഴയായിരിക്കും അനുഭവപ്പെടുക. ഔദ്യോഗിക മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും നൽകുന്ന സുരക്ഷ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് സിവിൽ ഡിഫൻസ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.