കേളി റിയാദ് ന്യൂ സനയ്യ സമ്മേളനം രക്ഷാധികാരി സമിതി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു.
റിയാദ്: ഇറക്കുമതിത്തീരുവ 50 ശതമാനമാക്കി വർധിപ്പിച്ച അമേരിക്കയുടെ നടപടി ഇന്ത്യയുടെ കയറ്റുമതിക്ക് കനത്ത ആഘാതമേൽപ്പിക്കുമെന്ന് കേളി കല സാംസ്കാരിക വേദി റിയാദ് ന്യൂ സനയ്യ ഏരിയാ സമ്മേളനം അഭിപ്രായപ്പെട്ടു. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കോളനിവത്കരണ നയത്തിനെതിരെ രാജ്യത്തെ തൊഴിലാളികൾ ഒന്നടങ്കം പ്രതിഷേധിക്കേണ്ട സമയമാണിത്. പ്രത്യേകിച്ച് കേരളത്തെ പ്രതികൂലമായി ബാധിക്കുന്ന അമേരിക്കൻ ചുങ്കനയം, സംസ്ഥാനത്തുനിന്ന് കയറ്റുമതി ചെയ്യുന്ന കയർ ഉൽപന്നങ്ങൾ, സമുദ്രോൽപന്നങ്ങൾ, വസ്ത്രം, കശുവണ്ടി, സുഗന്ധദ്രവ്യങ്ങൾ, ഔഷധങ്ങൾ എന്നിവയെയെല്ലാം ബാധിക്കും.
ഈ മേഖലകളിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെ തൊഴിലും കൂലിയും നഷ്ടപ്പെടും. ഇന്ത്യയുടെ താൽപര്യങ്ങൾ ഹനിക്കുന്ന അമേരിക്കയുടെ ക്രൂരമായ ഈ നടപടിക്കെതിരെ പ്രതികരിക്കാൻ നമ്മുടെ പ്രധാനമന്ത്രി ഇതുവരെ തയാറായിട്ടില്ല. ഇന്ത്യക്ക് കുറഞ്ഞ വിലയിൽ എണ്ണ നൽകാമെന്ന് റഷ്യയുടെ വാഗ്ദാനം സ്വീകരിക്കരുതെന്നാണ് അമേരിക്കയുടെ തിട്ടൂരം. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ പോലും ഇടപെടുന്ന ഇത്തരം നടപടിക്കെതിരെ കേന്ദ്ര സർക്കാർ കുറ്റകരമായ മൗനം വെടിയണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളത്തിന്റെ മുന്നോടിയായി നടന്ന ന്യൂ സനയ്യ ഏരിയയുടെ ഒമ്പതാമത് സമ്മേളനം വി.എസ് അച്യുതാനന്ദൻ നഗറിൽ നടന്നു. കേളി രക്ഷാധികാരി സമിതി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് നിസാർ മണ്ണഞ്ചേരി താൽക്കാലിക അധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി ഷിബു തോമസ് മൂന്നു വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ബൈജു ബാലചന്ദ്രൻ വരവ് ചെലവ് കണക്കും, കേളി വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. അഞ്ചു യൂനിറ്റുകളെ പ്രധിനിധീകരിച്ച് പത്തു പേർ ചർച്ചയിൽ പങ്കെടുത്തു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ഷിബു തോമസ്, ബൈജു ബാലചന്ദ്രൻ, ഗീവർഗീസ് ഇടിച്ചാണ്ടി എന്നിവർ ചർച്ചക്ക് മറുപടി പറഞ്ഞു.ഏരിയ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രൻ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ ചാർജുകാരനുമായ ഷാജി റസാഖ് കേന്ദ്ര സമ്മേളന പ്രതിനിധികളെയും പ്രഖ്യാപിച്ചു.
പ്രവീൺ, ഗിരീഷ്, ഹരിപ്രസാദ്, പി.ടി ബിജു, വി.കെ രജീഷ്, ക്രിസോ തോമസ് എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. നിസ്സാർ മണ്ണഞ്ചേരി, നാസർ ഒളവട്ടൂർ, കിങ്സ്റ്റൺ എന്നിവർ പ്രസീഡിയം, തോമസ് ജോയ്, ഷിബു തോമസ്, ബൈജു ബാലചന്ദ്രൻ എന്നിവർ സ്റ്റിയറിങ് കമ്മറ്റി, ഷമൽ രാജ്, സന്തോഷ്, ഗിരീഷ്, അരുൺ എന്നിവർ രജിസ്ട്രേഷൻ കമ്മറ്റി, ഗിരീഷ്, അനൂപ്, കരുണാകരൻ കണ്ടൊന്താർ എന്നിവർ മിനിട്സ് കമ്മിറ്റി, താജുദ്ദീൻ, അബ്ദുൽ കലാം, കരുണാകരൻ എന്നിവർ പ്രമേയ കമ്മറ്റി, ഷമൽ, ബേബി ചന്ദ്രകുമാർ, വിജയരാഘവൻ എന്നിവർ ക്രഡൻഷ്യൽ കമ്മിറ്റിയായും സമ്മേളനം നിയന്ത്രിച്ചു.കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം സാദിഖ്, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രജീഷ് പിണറായി, ലിപിൻ പശുപതി, കിഷോർ ഇ നിസാം, നസീർ മുള്ളൂർക്കര, ബിജു തായംബത്ത് എന്നിവർ സംസാരിച്ചു.
സമ്മേളന സംഘാടക സമിതി ആക്ടിങ് കൺവീനർ താജുദ്ദീൻ സ്വാഗതവും, പുതിയ സെക്രട്ടറി തോമസ് ജോയ് നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികൾ: നിസ്സാർ മണ്ണഞ്ചേരി (പ്രസിഡന്റ്), ബേബി ചന്ദ്രകുമാർ, ഷമൽ രാജ് (വൈസ് പ്രസിഡന്റുമാർ), തോമസ്, അബ്ദുൽ നാസർ, ജയപ്രകാശ് (ജോയന്റ് സെക്രട്ടറി), താജുദ്ദീൻ (ട്രഷർ), അബ്ദുൽ കലാം (ജോയന്റ് ട്രഷറർ), ഹരികുമാർ, ഷിബു തോമസ്, കരുണാകരൻ മണ്ണടി, സജീഷ്, സജി കാവനൂർ, ഷൈജു ചലോട്, രാജേഷ് ഓണകുന്ന്, സുവി പയസ്സ്, മധു ഗോപി, പി.ഇ നിസാർ, വിജയരാഘവൻ (കമ്മിറ്റി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.