അറഫ: ഹജ്ജ് കർമത്തിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമത്തിനിടെ ഭക്തിസാന്ദ്രമായ പ്രാർഥനകൾക്കും കണ്ണീരൊഴുക്കലിനും സാക്ഷ്യം വഹിച്ച് ചരിത്രപ്രസിദ്ധമായ ‘ജബലുറഹ്മ’. അറഫയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കാരുണ്യമലയായ ജബലുറഹ്മയിൽ, ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തിയ ലക്ഷക്കണക്കിന് തീർഥാടകരാണ് പ്രാർഥനാനിരതരായത്.
അഗാധമായ ശാന്തതയും കർശനമായ സുരക്ഷാ നിരീക്ഷണവും ഉറപ്പാക്കിയ അന്തരീക്ഷത്തിൽ, പ്രഭാതം മുതൽ പ്രദോഷം വരെ തീർഥാടകർ മലമുകളിൽ കൈകളുയർത്തി ഖുർആൻ പാരായണത്തിലും പ്രാർഥനകളിലും മുഴുകി. ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ ഐക്യവും സാഹോദര്യവും വിളിച്ചോതിക്കൊണ്ട്, ജബലുറഹ്മയും പരിസരവും തൽബിയത്ത് മന്ത്രങ്ങളാലും തക്ബീർ ധ്വനികളാലും മുഖരിതമായി.
വിവിധ രാജ്യങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നുമുള്ള ജനലക്ഷങ്ങൾ ദൈവകാരുണ്യത്തിലും ഭക്തിയിലും പ്രത്യാശയിലും ഒന്നുചേർന്നപ്പോൾ, മലഞ്ചെരിവുകളിൽ ആത്മീയതയുടെ അപൂർവ ദൃശ്യങ്ങളാണ് ദൃശ്യമായത്. ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിനത്തിൽ, ആത്മസമർപ്പണത്തിന്റെ ധന്യനിമിഷങ്ങൾക്ക് ഒരിക്കൽ കൂടി ജബലുറഹ്മയും പരിസരവും വേദിയായി മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.