റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും പൊടിപടലങ്ങളും നിറഞ്ഞ അന്തരീക്ഷവും തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നജ്‌രാൻ, മക്ക, മദീന, അൽ ഖസീം, ഹാഇൽ, തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി പ്രവിശ്യകൾ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലാണ് കാറ്റ് ശക്തമാകുക. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരുന്നതുമൂലം ഈ പ്രദേശങ്ങളിൽ കാഴ്ചപരിധി ഗണ്യമായി കുറയാൻ സാധ്യതയുണ്ട്.
റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ പൊടിയുടെ തീവ്രത വർധിക്കുമെന്നും, ചില ഭാഗങ്ങളിൽ കാഴ്ചപരിധി പൂർണമായും തടസ്സപ്പെടുന്ന (റോഡ് വശങ്ങൾ പോലും കാണാനാകാത്ത) സാഹചര്യമുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം പ്രത്യേകം ഓർമിപ്പിച്ചു. അതേസമയം രാജ്യത്തിെൻറ തെക്കുപടിഞ്ഞാറൻ മലയോര മേഖലകളിൽ ഇടിയോടു കൂടിയ മഴ പെയ്യാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്.
ചെങ്കടലിൽ ഉപരിതല കാറ്റിെൻറ വേഗത വർധിക്കാൻ സാധ്യതയുള്ളതിനാൽ തീരദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചെങ്കടലിെൻറ വടക്കൻ, മധ്യ ഭാഗങ്ങളിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 22 മുതൽ 43 കിലോമീറ്റർ വരെ വേഗതയിലാകും കാറ്റ് വീശുക. എന്നാൽ തെക്കൻ ഭാഗങ്ങളിൽ വടക്കുപടിഞ്ഞാറ് മുതൽ പടിഞ്ഞാറ് ദിശയിലായിരിക്കും കാറ്റിെൻറ ഗതി.
ഇവിടെ മണിക്കൂറിൽ 15 മുതൽ 32 കിലോമീറ്റർ വരെ വേഗതയാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് പൊതുജനങ്ങളും യാത്രക്കാരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.