കേളി ഉമ്മുൽ ഹമാം ഏരിയ രക്ഷാധികാരി സെക്രട്ടറി ഷാജു പെരുവയലിൽനിന്ന് സബ് കലക്ടര്‍ അര്‍ഷീല്‍ ആര്. മീണ കേളിയുടെ ധരണപത്രം ഏറ്റുവാങ്ങുന്നു
റിയാദ്: കോഴിക്കോട് ജില്ലയിലെ ചേവായൂരിൽ പ്രവർത്തിക്കുന്ന ഡെർമറ്റോളജി ആശുപത്രിയിലെ അന്തേവാസികൾക്ക് ഭക്ഷണം പാചകം ചെയ്യുന്നതിന് പാചകക്കാരനെ നിയമിക്കുന്നതിനായി കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന പിന്തുണ മൂന്നാം വർഷത്തേക്കും ദീർഘിപ്പിച്ച് റിയാദിലെ കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിലുള്ള ‘സ്നേഹ സ്പർശം’ കൂട്ടായ്മ. കേളിയുടെ 11ാം കേന്ദ്ര സമ്മേളന പ്രഖ്യാപനങ്ങളിൽ ഒന്നായ ‘ഹൃദയപൂർവം കേളി’ (കേരളത്തിൽ ഒരു ലക്ഷം പൊതിച്ചോർ) പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിവരുന്ന ഈ സഹായം ആശുപത്രിയിലെ അന്തേവാസികൾക്ക് രുചികരമായ ഭക്ഷണം നൽകുന്നതിന് ഒരു കൈ സഹായം എന്ന നിലക്കാണ് കേളി നൽകി വരുന്നത്.
12ാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ അശരണരെ ചേർത്തുപിടിക്കുന്നവർക്ക് ഒപ്പം ചേർന്നാണ് ഒരു ലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്യുന്നതിനാണ് സംഘടന ലക്ഷ്യം വെച്ചിരുന്നത്. ഇതിനോടകം തന്നെ പദ്ധതിയിൽ പ്രഖ്യാപിച്ച എണ്ണം മറികടന്നതായി സെക്രട്ടറി സുരേഷ് കണ്ണപുരം പറഞ്ഞു. ‘സ്നേഹ സ്പർശം’ എന്ന വാട്സ്ആപ് കൂട്ടായ്മയിലൂടെ കേളി അംഗങ്ങളുടെ നേതൃത്വത്തിൽ പൊതുസമൂഹത്തെകൂടി ഉൾപ്പെടുത്തി ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്.
ഡെർമറ്റോളജി ആശുപത്രിയിലെ പാചകക്കാരനുള്ള ഒരു വർഷത്തെ ശമ്പളം തുടർച്ചയായി മൂന്നാം വർഷവും ഈ കൂട്ടായ്മ നൽകും. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ കേളി ഉമ്മുൽ ഹമാം ഏരിയ രക്ഷാധികാരി സെക്രട്ടറി ഷാജു പെരുവയലിൽനിന്നും സബ് കലക്ടര്‍ അര്‍ഷീല്‍ ആര്. മീണ ധരണാപത്രം ഏറ്റുവാങ്ങി. കോഴിക്കോട് നോർത്ത് മണ്ഡലം എം.എൽ.എ തോട്ടത്തില്‍ രവീന്ദ്രന്, അഡീഷണൽ ഡി.എം.ഒ ഡോ. രാജേഷ്, ഡി.പി.എം ഡോ. ഷാജി, വാർഡ് കൗൺസിലർ അനിത, കേളി കേന്ദ്രകമ്മിറ്റി മുൻ അംഗം ഹസ്സൻ കോയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഡെർമറ്റോളജി ആശുപത്രിയിലെ ഈ വർഷത്തെ കരാറിന് കുരുന്നുകളുടെ കൈത്താങ്ങ് കൂടിയുണ്ട്. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി 12ാം ക്ലാസ് പരീക്ഷയിൽ ഉപരിപഠനത്തിന് അർഹരായ കുട്ടികൾക്ക് കേളി നൽകിയ വിദ്യാഭ്യാസ പുരസ്കാരങ്ങളിൽനിന്നും ലഭിച്ച അവാർഡ് തുക, റിയാദിൽനിന്നും അർഹരായ എം. നവനീത്, നിഷാൽ പൂവക്കുറിശ്ശി, മേധ മിലേഷ്, അദിവ് വിജി എബ്രഹാം, നജ അമ്രീൻ, അനു റോസ് ജോമോൻ, ആദർശ് സാജു, നേഹ പുഷ്പരാജ്, അഭയ് ദേവ്, ദീപക് ദേവ്, മീര ആവുഞ്ഞിക്കാട്ടുപറമ്പിൽ, ശ്രീലക്ഷ്മി മധുസൂദനൻ, ഉപാസന മനോജ് എന്നീ കുട്ടികൾ ഈ സംരംഭത്തിലേക്ക് സംഭാവന ചെയ്തു. ഭാവി തലമുറയിലെ സഹാനുഭൂതിയുടെയും ചേർത്തുപിടിക്കലിന്റെയും കിരണങ്ങളാണ് ഈ പ്രവൃത്തിയിലൂടെ വ്യക്തമാകുന്നതെന്ന് ഫണ്ട് ഏറ്റുവാങ്ങി കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം. സാദിഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.