യാംബു: ശാസ്ത്രസാങ്കേതിക രംഗത്ത് കഴിവുകൾ തെളിയിച്ച് പ്രവാസലോകത്തും ശ്രദ്ധേയനായി ഡോ. ശഫഖത്ത് കറുത്തേടത്ത്. സൗദി പടിഞ്ഞാറൻ പ്രവിശ്യയിൽ തൂവലിലെ കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കൗസ്റ്റ്)യിൽ റിസർച് സയന്റിസ്റ്റായ ഡോ. ശഫഖത്ത് മലപ്പുറം വളവന്നൂർ സ്വദേശിയാണ്. കൗസ്റ്റിലെ 'സോളാർ സെൽസ്' ഡിപ്പാർട്മെന്റിൽ ആറുവർഷമായി സേവനം അനുഷ്ഠിക്കുന്നു. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽനിന്ന് ഭൗതികശാസ്ത്രത്തിൽ 90 ശതമാനം മാർക്കോടെ ബിരുദം നേടിയ ഇദ്ദേഹം കോഴിക്കോട് എൻ.ഐ.ടിയിൽ പ്രകാശത്തിെൻറ സ്വഭാവം, സ്രോതസ്സുകൾ, ഉപയോഗങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനമായ ഫോട്ടോണിക്സിൽ ബിരുദാനന്തര പഠനം നടത്തി. ഒരു വർഷം ബംഗളൂരു സി.വി. രാമൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം നടത്തി. അവിടത്തെ പരീക്ഷണശാലയിലെ പല നേട്ടങ്ങളിലൂടെയാണ് ശാസ്ത്രജ്ഞനാകാനുള്ള വഴി തെളിഞ്ഞത്. സ്പെയിനിലെ മഡ്രിഡ് യൂനിവേഴ്സിറ്റിയിൽനിന്നും മേരി ക്യൂറി ഫെല്ലോഷിപ് ലഭിച്ചു. ലോകത്തെതന്നെ ഏറ്റവും മികച്ച ഫെല്ലോഷിപ്പാണിത്. ഓർഗാനിക് സോളാർ സെൽ അഥവാ പ്ലാസ്റ്റിക് ഉപയോഗിച്ചുകൊണ്ട് സോളാർ പാനൽ ഉണ്ടാക്കുക എന്നതായിരുന്നു പഠന മേഖല.
പ്ലാസ്റ്റിക് സോളാർ സെൽസ് സംബന്ധമായ ഗവേഷണം തുടരുകയാണ്. ലോകത്തെങ്ങുമുള്ള ശാസ്ത്രജ്ഞർ ഇപ്പോഴും ഗവേഷണം നടത്തുന്ന മുഖ്യവിഷയങ്ങളിലൊന്നാണിത്. ഊർജം ഉൽപാദിപ്പിക്കുന്ന ഒരു നൂതന സംവിധാനമായി പോളിമർ പ്ലാസ്റ്റിക് ഉൽപന്നത്തെ പരിവർത്തിപ്പിക്കാൻ കഴിയുന്ന വിധത്തിലാണ് ഗവേഷണം നടക്കുന്നത്. മൊബൈൽ ചാർജിങ് പോലുള്ള ചെറിയ ആവശ്യങ്ങൾക്കുൾെപ്പടെ ഉപയോഗിക്കാവുന്ന വിധത്തിൽ പോളിമറിനെ എനർജി ഹാർവെസ്റ്റിങ് പ്രൊവൈഡറാക്കി മാറ്റാനുള്ള ഗവേഷണം ഫലം കണ്ടുവരുന്നതായി അദ്ദേഹം പറഞ്ഞു.
സോളാർ പാനലുകളുടെ അനന്ത സാധ്യതകൾ മനുഷ്യ ജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് നിമിത്തമാകും. ഒരു പാട് ഗവേഷണ, വിപണന സാധ്യതകളുള്ള ഒരു മേഖലയാണ് പ്ലാസ്റ്റിക് സോളാർ സെൽസ് എന്നും ഡോ. ശഫഖത്ത് പറഞ്ഞു.
അന്താരാഷ്ട്ര സമ്മേളനങ്ങളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ യു.എസ്.എ, ജർമനി, ഇറ്റലി, ഫ്രാൻസ്, ചൈന, ജപ്പാൻ, കൊറിയ, ഇന്ത്യ തുടങ്ങി 20ഓളം രാജ്യങ്ങൾ സന്ദർശിക്കാൻ ഡോ. ശഫഖത്തിന് അവസരം ലഭിച്ചിട്ടുണ്ട്. ആഗോള ശാസ്ത്ര ജേണലുകളിലും ശാസ്ത്രസമ്മേളങ്ങളിലും സജീവ സാന്നിധ്യമാണ്. 30ൽ ഏറെ റിസർച് പബ്ലിക്കേഷനുകളിൽ അദ്ദേഹത്തിെെൻറ ഗവേഷണ ജേണലുകൾ പ്രസിദ്ധീകരിക്കുന്നുണ്ട്. ലണ്ടനിലെ പ്രതിവാര ശാസ്ത്ര ജേർണലായ 'നേച്ചറി'ൽ ഈയിടെ പ്രസിദ്ധീകരിച്ച ശഫഖത്തിെൻറ ഗവേഷണ ലേഖനത്തിെൻറ മികവ് വിലയിരുത്തി ചൈനയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചിരിക്കുകയാണിപ്പോൾ. ചൈനയിലെ ബെയ്ജിങ്ങിലുള്ള പ്രശസ്തമായ ചിങ്ഹുവ ഗവേഷണ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസറായി നിയമനം കിട്ടിയ ഡോ. ശഫഖത്ത് ഈ വർഷം കൗസ്റ്റിലെ സേവനം മതിയാക്കി അങ്ങോട്ട് പോകാനുള്ള ഒരുക്കത്തിലാണെന്ന് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്ങിൽ 16 ഉം ഏഷ്യയിൽ ഒന്നാം സ്ഥാനവുമുള്ള ഈ സ്ഥാപനത്തിലേക്ക് ജോലി മാറി പോകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ശാസ്ത്ര സാങ്കേതിക മേഖലകളിൽ പുതിയ കണ്ടെത്തലുകൾ ഇതുവഴി ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശഫഖത്തിെൻറ ഭാര്യ റമീശ കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഗവേഷകയാണ്. മകൻ ഇവാൻ റമദാൻ കൗസ്റ്റ് കാമ്പസിലുള്ള വിദ്യാലയത്തിൽ കെ.ജി വിദ്യാർഥിയും. ഡോ. ശഫഖത്തിെൻറ ഗവേഷണ കുറിപ്പുകൾ വായിക്കാനും അദ്ദേഹവുമായി ബന്ധപ്പെടാനും https://www.linkedin.com/in/safakathkaruthedath/, https://twitter.com/safakathk എന്ന ലിങ്കുകൾ ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.