സ്കാഫോൾഡിങ്ങ് ഇളകി വീണതിനെ തുടർന്ന് നില തെറ്റി മുകളിലെ ഇരുമ്പ് പാലത്തിൽ പിടിച്ച് നിൽക്കുന്ന ഈജിപ്ഷ്യൻ തൊഴിലാളി

മനുഷ്യത്വം അതിരുകൾക്കപ്പുറം; നിർമാണത്തൊഴിലാളിക്ക് രക്ഷകരായി സൗദി യുവാക്കൾ

റിയാദ്: നിർമാണ പ്രവർത്തനങ്ങൾക്കിടെ അപകടത്തിൽപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട വിദേശി തൊഴിലാളിയെ സാഹസികമായി രക്ഷിച്ച് സൗദി യുവാക്കൾ മാതൃകയായി. നിർമാണത്തിലിരുന്ന പാലത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന സ്കാഫോൾഡിങ്ങ് ഇളകി വീണതിനെ തുടർന്ന് നില തെറ്റി മുകളിലെ ഇരുമ്പ് പാലത്തിെൻറ കൈവരിയിൽ തൂങ്ങിനിന്ന ഈജിപ്ഷ്യൻ തൊഴിലാളിയെയാണ് യുവാക്കൾ രക്ഷിച്ചത്.

റിയാദ് നഗരത്തിലെ തുവൈഖ് ഡിസ്ട്രിക്റ്റിൽ വ്യാഴാഴ്ചയാണ് സംഭവം.പ്രദേശവാസികളായ യുവാക്കളുടെ സമയോചിതമായ ഇടപെടലിലൂടെ തൊഴിലാളി അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ജോലി ചെയ്തുകൊണ്ടിരുന്ന മാച്ചിങ് പ്ലാറ്റ്‌ഫോം തകർന്നുവീണതിനെത്തുടർന്ന് പാലത്തിന് മുകളിൽ അതീവ അപകടകരമായ രീതിയിൽ തൂങ്ങിക്കിടക്കുകയായിരുന്നു.

ഏത് നിമിഷവും താഴേക്ക് പതിക്കാവുന്ന അതീവ ഗുരുതരമായ സാഹചര്യത്തിലാണ് അവിടെയുണ്ടായിരുന്ന നാട്ടുകാർ രക്ഷകരായി എത്തിയത്. തൊഴിലാളി തൂങ്ങിനിൽക്കുന്നത് കണ്ടയുടൻ മറ്റൊന്നും ആലോചിക്കാതെ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി യുവാക്കൾ അദ്ദേഹത്തിന് അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. താഴെ വീഴുന്നതിന് തൊട്ടുമുമ്പ് യുവാക്കൾ അദ്ദേഹത്തെ സുരക്ഷിതമായി പിടിച്ചുയർത്തി താഴെയിറക്കി. ശ്വാസമടക്കിപ്പിടിച്ച നിമിഷങ്ങൾക്കൊടുവിൽ നടന്ന ഈ ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

രക്ഷിക്കപ്പെട്ട വ്യക്തിയുടെ ദേശീയതയോ മതമോ നോക്കാതെ, മാനുഷിക പരിഗണനക്ക് മാത്രം മുൻഗണന നൽകിയ ഈ യുവാക്കളുടെ ധീരതയെ ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വാനോളം പുകഴ്ത്തുകയാണ്. സൗദി അറേബ്യയുടെ ഉന്നതമായ പാരമ്പര്യമായ ആതിഥ്യമര്യാദയും സാഹോദര്യവും മാനവികതയും ഈ പ്രവൃത്തിയിലൂടെ ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടുവെന്ന് പ്രവാസികളടക്കമുള്ളവർ അഭിപ്രായപ്പെട്ടു. മാനവികതയുടെയും ധീരതയുടെയും ഉത്തമ ഉദാഹരണമായി മാറിയ ഈ സംഭവം വലിയ പ്രശംസയാണ് നേടിക്കൊണ്ടിരിക്കുന്നത്.

Tags:    
News Summary - Saudi youth rescue construction workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.