റിയാദ്: രാജ്യത്തെ ആംബുലൻസ് സേവന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുമായി ‘സ്ട്രാറ്റജി 2028’ പദ്ധതിക്ക് തുടക്കമായി. സൗദി റെഡ് ക്രസൻറ് അതോറിറ്റി പ്രസിഡൻറ് ഡോ. ജലാൽ അൽ ഉവൈസിയാണ് അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പുതിയ കർമപദ്ധതി പ്രകാശനം ചെയ്തത്.
സൗദി വിഷൻ 2030-െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും അടിയന്തര വൈദ്യസഹായ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിനുമാണ് ഈ പുതിയ തന്ത്രപ്രധാന നീക്കം. നാല് പ്രധാന ഘടകങ്ങളിൽ അധിഷ്ഠിതമായാണ് പുതിയ സ്ട്രാറ്റജി രൂപപ്പെടുത്തിയിരിക്കുന്നത്.
ആംബുലൻസ് സേവന മേഖല വിപുലീകരിക്കുക, അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ പ്രതികരിക്കുക, അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സാ ഫലങ്ങൾ ഉറപ്പാക്കുക എന്നിവയിലൂടെ ആഗോള നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുന്നതാണ് ഒന്ന്. ആംബുലൻസ് സേവനങ്ങളുടെ തുടർച്ചയായ വികസനം ലക്ഷ്യമിട്ട് സാമ്പത്തിക സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുകയും സുസ്ഥിരത കൈവരിക്കുകയും ചെയ്യുകയാണ് രണ്ടാമത്തെ ഘടകം.
പ്രഥമശുശ്രൂഷാ പരിശീലനങ്ങളിലൂടെയും ബോധവൽക്കരണത്തിലൂടെയും അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സമൂഹത്തെ പ്രാപ്തരാക്കുന്നതാണ് മൂന്നാമത്തെ ഘടകം. മികച്ച ഉദ്യോഗസ്ഥരെ വാർത്തെടുക്കുന്നതിനും സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനും മുൻഗണന നൽകിക്കൊണ്ട് അതോറിറ്റിയെ ഭാവി വെല്ലുവിളികൾ നേരിടാൻ സജ്ജമാക്കുന്നതാണ് അന്തിമ ഘടകം.
തുടർച്ചയായ വികസനത്തിനും സേവനസന്നദ്ധതയ്ക്കും അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്നും, മനുഷ്യസേവനത്തിനായി കൂടുതൽ കാര്യക്ഷമമായ ഒരു ഭാവി കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും ഡോ. അൽ ഉവൈസി ചടങ്ങിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.