സൗദിയിൽ സുരക്ഷാ പരിശോധന ശക്തം: ഒരാഴ്ചക്കുള്ളിൽ 16,000-ത്തോളം നിയമലംഘകർ പിടിയിൽ

റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ നടത്തിയ സംയുക്ത ഫീൽഡ് പരിശോധനകളിൽ ജൂലൈ ഒമ്പത്​ മുതൽ 15 വരെയുള്ള ഒരാഴ്ചക്കുള്ളിൽ 15,800-ലധികം നിയമലംഘകരെ പിടികൂടി.

ഇതിൽ 7,892 താമസ നിയമലംഘകരും, 4,617 അതിർത്തി സുരക്ഷാ നിയമലംഘകരും, 3,327 തൊഴിൽ നിയമലംഘകരും ഉൾപ്പെടുന്നു. ഇവർക്ക് യാത്രാ-താമസ സൗകര്യങ്ങളോ ജോലിയോ നൽകിയ 21 സ്വദേശികളും വിദേശികളും അടങ്ങുന്ന സംഘത്തെയും സുരക്ഷാ വിഭാഗം പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. വിവിധ അതിർത്തികൾ വഴി അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1,631 പേരെയും (ഇതിൽ 33 ശതമാനം യെമൻ സ്വദേശികളും 65 ശതമാനം എത്യോപ്യൻ സ്വദേശികളുമാണ്), നിയമവിരുദ്ധമായി രാജ്യം വിടാൻ ശ്രമിച്ച 42 പേരെയും കസ്​റ്റഡിയിലെടുത്തു.

നിലവിൽ 2,500 സ്ത്രീകൾ ഉൾപ്പെടെ 30,000-ത്തിലധികം വിദേശികളാണ് നിയമനടപടികൾ നേരിടുന്നത്. ഇവരിൽ 17,000-ത്തിലധികം പേരെ യാത്രാ രേഖകൾക്കായി അതത് നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്യുകയും, 6,000-ത്തിലധികം പേർക്ക് യാത്രാ ടിക്കറ്റ് ബുക്കിംഗ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. 12,000-ത്തിലധികം പേരെ ഇതിനകം നാടുകടത്തിക്കഴിഞ്ഞു.

അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്ക് സഹായം നൽകുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കും. കൂടാതെ, ഇതിനായി ഉപയോഗിച്ച വാഹനങ്ങളും താമസസ്ഥലങ്ങളും കണ്ടുകെട്ടുകയും കുറ്റക്കാരുടെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും ചെയ്യും. നിയമലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മക്ക, മദീന, റിയാദ് പ്രവിശ്യകളിലുള്ളവർക്ക് 911 എന്ന നമ്പറിലും, രാജ്യത്തി​െൻറ മറ്റ് ഭാഗങ്ങളിലുള്ളവർക്ക് 999, 996 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കാവുന്നതാണ്.

Tags:    
News Summary - Security crackdowns intensified in Saudi Arabia: Nearly 16,000 Violators Caught in one week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.