റിയാദ്: പശ്ചിമേഷ്യൻ സംഘർഷത്തിെൻറ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലെ അൽ ഖർജ്, യാംബു എന്നീ പ്രദേശങ്ങളിൽ ഇന്ന് പുലർച്ചെ പ്രഖ്യാപിച്ച ജാഗ്രതാനിർദേശം പിൻവലിച്ചു. അപകടസാധ്യതകൾ പൂർണമായും ഒഴിഞ്ഞതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.
അടിയന്തര ഘട്ടങ്ങൾക്കായുള്ള ദേശീയ മുൻകൂർ മുന്നറിയിപ്പ് പ്ലാറ്റ്‌ഫോം വഴി നേരത്തെ പുറപ്പെടുവിച്ചിരുന്ന ജാഗ്രതാ നിർദ്ദേശം പിൻവലിച്ചതായും, ഇരു മേഖലകളിലും സ്ഥിതിഗതികൾ ഇപ്പോൾ പൂർണമായും സാധാരണ നിലയിലായതായും അധികൃതർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങൾ മുന്നിൽക്കണ്ട് സിവിൽ ഡിഫൻസ് നേരത്തെ അൽ ഖർജ് ഗവർണറേറ്റിൽ അടിയന്തര സൈറൺ മുഴക്കി ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.
ഈ സമയത്ത് ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പിന്തുടരാനും സ്വദേശികളോടും വിദേശികളോടും അധികൃതർ ആവശ്യപ്പെട്ടിരുന്നു. കെട്ടിടങ്ങൾക്കുള്ളിൽ സുരക്ഷിതമായ ഇടങ്ങളിൽ തുടരുക, ജനലുകളിൽ നിന്നും തുറസ്സായ സ്ഥലങ്ങളിൽ നിന്നും അകലം പാലിക്കുക, അപകടസ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കുകയോ ദൃശ്യങ്ങൾ പകർത്തുവാൻ ശ്രമിക്കുകയോ ചെയ്യരുത് തുടങ്ങിയ നിർദ്ദേശങ്ങളാണ് അധികൃതർ നൽകിയിരുന്നത്.
കൂടാതെ, വാഹനമോടിക്കുന്നതിനിടയിലാണ് മുന്നറിയിപ്പ് സന്ദേശം ലഭിക്കുന്നതെങ്കിൽ റോഡരികിൽ സുരക്ഷിതമായി വാഹനം ഒതുക്കി നിർത്തണമെന്നും സിവിൽ ഡിഫൻസ് നിർദ്ദേശിച്ചിരുന്നു. ഏതെങ്കിലും തരത്തിലുള്ള അപകടസാധ്യതകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അടിയന്തര നമ്പറുകളിൽ ബന്ധപ്പെടണമെന്നും സിവിൽ ഡിഫൻസ് ഓർമിപ്പിച്ചു. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നീ മേഖലകളിലുള്ളവർക്ക് 911 എന്ന നമ്പറിലും, രാജ്യത്തെ മറ്റ് പ്രവിശ്യകളിലുള്ളവർക്ക് 998 എന്ന നമ്പറിലും ബന്ധപ്പെട്ട് അടിയന്തര സഹായം തേടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.