കെയ്റോയിൽ ചേർന്ന ‘അറബ് അഡ്മിനിസ്‌ട്രേറ്റീവ് ഡെവലപ്‌മെൻറ് ഓർഗനൈസേഷൻ യോഗത്തിൽനിന്ന്
റിയാദ്/കെയ്‌റോ: അറബ് രാജ്യങ്ങളിലെ സർക്കാർ ഭരണസംവിധാനങ്ങളും സേവനങ്ങളും കൂടുതൽ മികച്ചതാക്കാൻ പ്രവർത്തിക്കുന്ന ‘അറബ് അഡ്മിനിസ്‌ട്രേറ്റീവ് ഡെവലപ്‌മെൻറ് ഓർഗനൈസേഷെൻറ‘ ഭരണസമിതി അധ്യക്ഷസ്ഥാനത്ത് സൗദി അറേബ്യ തുടരും. ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിലെ സംഘടന ആസ്ഥാനത്ത് ചേർന്ന ജനറൽ അസംബ്ലിയുടെ 59-ാമത് ഔദ്യോഗിക യോഗത്തിലാണ് 2026 മുതൽ 2028 വരെയുള്ള കാലയളവിലേക്ക് സൗദിയുടെ നേതൃത്വം നീട്ടിനൽകാൻ തീരുമാനിച്ചത്. അംഗരാജ്യങ്ങളെല്ലാം ഒറ്റക്കെട്ടായാണ് ഈ തീരുമാനത്തിന് പിന്തുണ അറിയിച്ചത്.
സൗദി മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽ രാജിഹിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ മറ്റ് അറബ് രാജ്യങ്ങളിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. മുൻ യോഗങ്ങളിൽ എടുത്ത തീരുമാനങ്ങളുടെ പുരോഗതിയും, 2024, 2025 വർഷങ്ങളിൽ സംഘടന കൈവരിച്ച നേട്ടങ്ങളുടെ റിപ്പോർട്ടുകളും യോഗത്തിൽ വിശദമായി വിലയിരുത്തി. ഇതോടൊപ്പം കഴിഞ്ഞ രണ്ട് വർഷങ്ങളിലേക്കുള്ള സാമ്പത്തിക ബജറ്റും, ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കുമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പരിശീലന പരിപാടികളും പദ്ധതികളും ചർച്ച ചെയ്തു.
വരുന്ന രണ്ട് വർഷങ്ങളിലേക്ക് സംഘടനയുടെ സാമ്പത്തിക, ഭരണപരമായ കാര്യങ്ങളുടെ മേൽനോട്ടം വഹിക്കേണ്ട പുതിയ ഭരണസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പും യോഗത്തിൽ നടന്നു. കൂടാതെ, വിവിധ അറബ് രാജ്യങ്ങൾ തങ്ങളുടെ ഭരണരംഗത്ത് നടപ്പാക്കി വിജയകരമായ മാതൃകകളും അനുഭവങ്ങളും പരസ്പരം പങ്കുവെക്കാനും ഈ യോഗം വേദിയായി. അറബ് രാജ്യങ്ങൾക്കിടയിൽ പൊതുവായ വികസനത്തിന് സൗദി അറേബ്യ നൽകുന്ന മികച്ച പിന്തുണയ്ക്കും നേതൃത്വത്തിനും എല്ലാ അംഗരാജ്യങ്ങളും നൽകുന്ന വലിയ വിശ്വാസത്തിെൻറയും ആദരവിെൻറയും തെളിവാണ് ഈ തിരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.